കോഴിക്കോട്: കോര്‍പറേഷന്‍ അക്കൗണ്ടില്‍ നിന്നും കോടികള്‍ തട്ടിച്ച കേസിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. ഒരാള്‍ മാത്രം വിചാരിച്ചാല്‍ നടത്താവുന്ന തട്ടിപ്പല്ല ഇത് എന്നും സംഭവത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും പ്രതി പ്രതി പഞ്ചാബ് നാഷണല്‍ ബാങ്ക് മാനേജര്‍ എം പി റിജില്‍ പോലീസിനോട് പറഞ്ഞു.റിജില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോഴിക്കോട് ജില്ലാ കോടതി ഈ മാസം 8ന് വിധി പറയും.പഞ്ചാബ് നാഷണൽ ബാങ്കിന്റെ തട്ടിപ്പ് നടന്ന കോഴിക്കോട് ലിങ്ക് റോഡ് ശാഖയിൽ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി.അസിസ്റ്റൻറ് കമ്മീഷണർ ടി ആൻറണിയുടെ നേതൃത്വത്തിലാണ് പരിശോധന.കോഴിക്കോട് കോർപ്പറേഷൻ അക്കൗണ്ട് ഓഫീസർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും ബാങ്കിൽ എത്തി. അന്വേഷണ ഉദ്യോഗസ്ഥരും കോർപ്പറേഷൻ ഉദ്യോഗസ്ഥരും പഞ്ചാബ് നാഷണൽ ബാങ്ക് ഉദ്യോഗസ്ഥരും സംയുക്തമായി രേഖകൾ പരിശോധിച്ചു.
തട്ടിപ്പ് സംബന്ധിച്ച് പഞ്ചാബ് നാഷണൽ ബാങ്കും കോർപ്പറേഷനും കണ്ടെത്തിയ തുകയിൽ പൊരുത്തക്കേട് നിലനിൽക്കുന്ന സാഹചര്യത്തിലാണ് സംയുക്ത പരിശോധന. 12 കോടി 68 ലക്ഷം രൂപയുടെ തിരിമറി ഇതുവരെ നടന്ന പരിശോധനയില്‍ ക്രൈംബ്രാഞ്ച് കണ്ടെത്തി.പല അക്കൗണ്ടുകളില്‍ നിന്ന് തിരിച്ചും മറിച്ചും ഇടപാടുകള്‍ നടത്തിയതിനാല്‍ ബാങ്ക്, കോര്‍പറേഷന്‍ എന്നിവയുടെ രേഖകള്‍ ക്രൈബ്രാഞ്ച് വിശദമായി പരിശോധിക്കും .തട്ടിപ്പ് കേസിലെ പ്രതി പഞ്ചാബ് നാഷണല്‍ ബാങ്ക് മാനേജര്‍ എം.പി റിജിലിന്‍റെ ആക്സിസ് ബാങ്കിലെ അക്കൗണ്ടും ക്രൈംബ്രാഞ്ച് പരിശോധിച്ചു. ഓണ്‍ലൈന്‍ റമ്മിക്ക് ഉള്‍പ്പെട ഈ അക്കൗണ്ടില്‍ നിന്ന് പണമിടപാട് നടത്തിയതായി കണ്ടെത്തി.