കോഴിക്കോട്: തകരാത്ത റോഡിൽ പൊതുമരാമത്ത് വകുപ്പ് നടത്തിയ അറ്റകുറ്റപ്പണിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് സ്ഥലത്തെത്തി.
കോഴിക്കോട് കുന്ദമംഗംലം മെഡിക്കൽ കോളേജ് റോഡിൽ ഒഴുക്കരയിലാണ് സംഭവം നടന്നത്.
മെക്കാഡം ടാറിങ് ചെയ്ത തകരാറില്ലാത്ത റോഡിൽ 17 മീറ്റർ സ്ഥലത്താണ് ടാറൊഴിച്ച് പണി നടത്തിയത്.
തുടർന്ന് നാട്ടുകാർ ഇതിനെതിരെ സംഘടിച്ചതോടെ അറ്റകുറ്റപ്പണി നിർത്തിവെക്കുകയും പിഡബ്ല്യൂഡി ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയുമായിരുന്നു.
പിന്നീട് പരാതി ലഭിച്ചതോടെ വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് സ്ഥലത്തെത്തിയത്.
അറ്റകുറ്റപണി സംബന്ധിച്ച് എക്സിക്യൂട്ടീവ് എൻജിനിയറെ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ചുമതലപ്പെടുത്തിയതായും റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടിയുണ്ടാകുമെന്നും പ്രവൃത്തി നടക്കുമ്പോൾ ഉദ്യോഗസ്ഥർ ഇല്ലായിരുന്നടതക്കം പരിശോധിക്കുമെന്നും തകരാത്ത റോഡിലാണ് അറ്റകുറ്റപണി നടത്തിയതെങ്കിൽ ഈ പ്രവണത ഇവിടെ മാത്രമാകില്ലെന്നും പലയിടത്തും നടക്കാൻ സാധ്യതയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.