തിരുവനന്തപുരം: വിവാദങ്ങൾ ഒഴിയാതെ രാഹുല്‍ ഗാന്ധി എം പി നയിക്കുന്ന ഭാരത് ജോഡോ യാത്ര. കേരളത്തില്‍ എത്തിയതിന് പിന്നാലെയാണ് പുതിയ വിവാദം. നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ സ്വാതന്ത്ര്യസമര സേനാനികളുടെ സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യാന്‍ രാഹുല്‍ ഗാന്ധി എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ വാക്ക് പാലിക്കാതെ ഇരുന്നതാണ് വിവാദങ്ങൾക്കിടയാക്കിയത്.
ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെയും കെ ഇ മാമന്റേയും ബന്ധുക്കളും കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും ശശി തരൂര്‍ എം പിയും അടക്കമുള്ള നേതാക്കളും അടക്കം വന്‍ ജനക്കൂട്ടമാണ് സ്വാതന്ത്ര്യസമര സേനാനികളുടെ സ്മൃതി മണ്ഡപം ഉദ്ഘാടന ചടങ്ങിന് തയ്യാറായി എത്തിയിരുന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധി മാത്രം സ്വാതന്ത്ര്യസമര സേനാനികളുടെ സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യാന്‍ എത്തിയില്ല. ഇത്തരം തീരുമാനങ്ങളാണ് വിശ്വാസ്യത ഇല്ലാതാക്കുന്നത് എന്ന് ശശി തരൂര്‍ തുറന്നടിച്ചു.
അടുത്തിടെ അന്തരിച്ച ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെയും കെ ഇ മാമന്റേയും സ്മൃതി മണ്ഡപമാണ് നെയ്യാറ്റിന്‍കര നിംസില്‍ നിര്‍മിച്ചിരുന്നത്. ഭാരത് ജോഡോ യാത്ര ഇതിന് മുന്നിലൂടെ കടന്നുപോകുമ്പോൾ രാഹുല്‍ ഗാന്ധി സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ജാഥയുടെ വിവരങ്ങള്‍ അടങ്ങിയ വാര്‍ത്താക്കുറിപ്പിലും ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചിരുന്നതാണ്.
തുടർന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍, ശശി തരൂര്‍ എം പി, യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍, ഡി സി സി അധ്യക്ഷന്‍ പാലോട് രവി, മുന്‍ മന്ത്രി വി എസ് ശിവകുമാര്‍ തുടങ്ങിയ നേതാക്കൾ വൈകുന്നേരം 5 മണിക്ക് മുന്നേ എത്തിയിരുന്നു. ഇതോടൊപ്പം ഗോപിനാഥന്‍ നായരുടെ ഭാര്യയും കുടുംബാംഗങ്ങളും കെ ഇ മാമന്റെ കുടുംബാംഗങ്ങളും ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ എത്തി.
എന്നാല്‍ ജാഥ ഇതിന് മുന്നിലൂടെ കടന്നുപോയി എന്നല്ലാതെ രാഹുല്‍ ഗാന്ധി അവിടെ ഇറങ്ങിയില്ല. ഇത് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വലിയ നാണക്കേടുമായി. പറയാം എന്നല്ലാതെ എന്ത് ചെയ്യാന്‍ കഴിയും എന്നാണ് കെ സുധാകരന്‍ പറഞ്ഞത്. മറ്റൊരു അവസരത്തില്‍ നന്നായി ചടങ്ങ് സംഘടിപ്പിക്കാമെന്ന് ഉറപ്പ് നല്‍കിയ കെ സുധാകരന്‍ ആശുപത്രി അധികൃതരോട് ക്ഷമ ചോദിക്കുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ട്.