തിരുവനന്തപുരം: ജനശതാബ്ദി എക്‌സ്പ്രസിൽ ടി ടി ഇയെ ആക്രമിച്ചത്തിൽ കേസെടുത്ത് റെയിൽവേ പോലീസ്. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദിയിൽ വെച്ചാണ് ടി ടി ഇ ആക്രമിക്കപ്പെട്ടത്.
55 വയസുള്ളയാളാണ് ആക്രമണം നടത്തിയതെന്നാണ് എഫ് ഐ ആറിൽ പറയുന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്നും പോലീസ് അറിയിച്ചു.
എറണാകുളം പൂക്കാട്ടുപടി പടയാട്ടിൽ ഹൗസിൽ ജയ്സൺ തോമസിനെയാണ് ഭിക്ഷാടകനെന്ന് തോന്നിക്കുന്നയാൾ ആക്രമിച്ചത്. ഇടതുകണ്ണിന് താഴെ പരിക്കേറ്റ ജയ്‌സൺ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ട്രെയിൻ പുറപ്പെടുന്നതിന് തൊട്ടുമുമ്പ് യാത്രക്കാരുടെ ടിക്കറ്റ് പരിശോധിക്കുമ്പോഴായിരുന്നു സംഭവം.
ടിക്കറ്റ് ചോദിച്ചപ്പോൾ പ്രതി മറുപടി നൽകാതെ പാൻട്രി കോച്ചിലേക്ക് കയറി. കംപാർട്ട്മെന്റിലൂടെ മുന്നോട്ടുനടന്ന ഇയാളെ ജയ്സൺ പിന്തുടർന്നു. ട്രെയിൻ പുറപ്പെടാൻ സമയമായെന്നും ഉടൻ ഇറങ്ങണമെന്നും ആവശ്യപ്പെട്ടു. ഇതുകേട്ട് ക്ഷുഭിതനായ അക്രമി ജയ്സണിന്റെ പാന്റ്സിൽ കാർക്കിച്ചു തുപ്പി. മുഷ്ടി ചുരുട്ടി ഇടിക്കാനും ശ്രമിച്ചു. ജയ്സൺ ഒഴിഞ്ഞുമാറിയപ്പോൾ, ധരിച്ചിരുന്ന മാസ്കിൽ പിടിച്ചുവലിച്ചു. മാസ്കിന്റെ വള്ളി ഉരഞ്ഞാണ് ജയ്സണിന് പരിക്കേറ്റത്. പിന്നാലെ അക്രമി ട്രെയിനിൽ നിന്ന് ചാടിയിറങ്ങി, ഓടി രക്ഷപ്പെട്ടു.
ഇതിനിടെ, നീങ്ങിത്തുടങ്ങിയ ട്രെയിൻ ജയ്സൺ ചങ്ങല വലിച്ച് നിറുത്തി. സമീപത്തുണ്ടായിരുന്ന മറ്റൊരു ടി ടി ഇയെ വിവരം അറിയിച്ചു. പിന്നാലെ റെയിൽവേ പൊലീസെത്തി. ട്രെയിൻ എറണാകുളത്ത് എത്തിയപ്പോൾ ഡ്യൂട്ടി അവസാനിച്ച ജയ്സൺ റെയിൽവേ ആശുപത്രിയിൽ ടി.ടി കുത്തിവയ്പ്പെടുത്തു.