Thursday, May 16, 2024
spot_img

രാജകീയം രാജസ്ഥാൻ !ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയല്‍സിന് 72 റൺസിന്റെ കൂറ്റൻ വിജയം

ഹൈദരാബാദ് : ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ തകർത്തെറിഞ്ഞ് രാജസ്ഥാൻ റോയൽസ്. രാജസ്ഥാൻ ഉയർത്തിയ 204 റൺസെന്ന വമ്പൻ വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് മാത്രം നേടാനേ സാധിച്ചുള്ളൂ. ഇംപാക്ട് പ്ലേയറായി കളത്തിലിറങ്ങി 32 പന്തിൽ 32 റൺസെടുത്ത അബ്ദുൽ സമദാണ് ഹൈദരാബാദ് നിരയിൽ അൽപ്പമെങ്കിലും പിടിച്ച് നിന്നത്. രാജസ്ഥാനു വേണ്ടി സ്പിന്നർ യുസ്‍വേന്ദ്ര ചെഹല്‍ നാലു വിക്കറ്റു നേടി .

ഓപ്പണർ അഭിഷേക് ശർമയെയും രാഹുൽ ത്രിപാഠിയെയും ആദ്യ ഓവറിൽ തന്നെ പുറത്താക്കി ന്യൂസിലാൻഡ് പേസർ ട്രെന്റ് ബോൾട്ട് സ്വപ്ന സമാനമായ തുടക്കമാണ് രാജസ്ഥാന് നൽകിയത്. പിന്നീട് ആ ഞെട്ടലിൽ നിന്ന് കര കയറാൻ ഹൈദരാബാദിന് ഒരു ഘട്ടത്തിലും സാധിച്ചില്ല. മുൻനിരയിൽ 23 പന്തിൽ 27 റൺസെടുത്ത മയാങ്ക് അഗർവാൾ മാത്രമാണു കുറച്ചെങ്കിലും പിടിച്ചുനിന്നത്.

സ്കോർ 34ൽ നിൽക്കെ . 21 പന്തിൽ 13 റൺസെടുത്ത ഹാരി ബ്രൂക്കിനെ ചെഹൽ ബൗൾഡാക്കി. വാഷിങ്ടൻ സുന്ദർ (ഒന്ന്), ഗ്ലെൻ ഫിലിപ്സ് (എട്ട്) എന്നിവരും നിരാശപ്പെടുത്തി. 10.2 ഓവറിലാണ് ഹൈദരാബാദ് 50 കടന്നത്. ചെഹലിന്റെ പന്തിൽ ബട്‍ലർ ക്യാച്ചെടുത്താണ് മയാങ്ക് അഗർവാൾ പുറത്തായത്.

13 പന്തിൽ 18 റൺസെടുത്ത ഇംഗ്ലിഷ് താരം ആദിൽ റാഷിദിനെ സഞ്ജു സാംസൺ സ്റ്റംപ് ചെയ്തു പുറത്താക്കി. ഭുവനേശ്വർ കുമാറിനെ ചെഹൽ ബൗൾഡാക്കി. വാലറ്റത്ത് ഇംപാക്ട് പ്ലേയറായി കളത്തിലിറങ്ങിയ അബ്ദുൽ സമദിനൊപ്പം ഉമ്രാൻ മാലിക്കും ചെറുത്തുനിന്നതോടെ ഹൈദരാബാദ് സ്കോർ നൂറു കടന്നു. എട്ടു പന്തുകൾ നേരിട്ട ഉമ്രാൻ രണ്ടു സിക്സും ഒരു ഫോറും സഹിതം 19 റൺസെടുത്തു പുറത്താകാതെ നിന്നു. രാജസ്ഥാൻ ബൗളിംഗ് നിരയിൽ ട്രെന്റ് ബോൾട്ട് രണ്ടും ജേസൺ ഹോൾഡർ, ആർ. അശ്വിൻ എന്നിവര്‍ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.

നേരത്തെ ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 203 റൺസെന്ന റൺ മലയാണ് രാജസ്ഥാൻ അടിച്ചെടുത്തത്ത്.റോയൽസിനായി ഓപ്പണർമാരായ യശസ്വി ജയ്സ്‍വാളും ജോസ് ബട്‌‍ലറും ക്യാപ്റ്റൻ സഞ്ജു സാംസണും അർധ സെഞ്ചുറികൾ നേടി തിളങ്ങി.

ടോസ് നേടിയ ഹൈദരാബാദ് രാജസ്ഥാനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. പവർ പ്ലേയിൽ രാജസ്ഥാൻ റോയൽസിന്റെ ഏറ്റവും ഉയർന്ന സ്കോറാണ് ഇന്നത്തെ മത്സരത്തിൽ പിറന്നത് . ആറ് ഓവറുകൾ പിന്നിട്ടപ്പോഴേക്കും രാജസ്ഥാന്റെ സ്‌കോർ 85 റൺസിലെത്തിയിരുന്നു. പവർ പ്ലേയിൽ ബട്‍ലർ 22 പന്തിൽ 54 ഉം ജയ്സ്‍വാൾ 13 പന്തിൽ 30 ഉം റൺസെടുത്തു.

സ്കോർ 85ൽ നിൽക്കെ ജോസ് ബട്‍ലറിനെ (54) അഫ്ഗാൻ പേസർ ഫസൽഹഖ് ഫറൂഖി ബൗൾഡാക്കി. പിന്നാലെയെത്തിയ ക്യാപ്റ്റൻ സഞ്ജു സാംസണും ജയ്സ്വാളും ചേർന്ന് രാജസ്ഥാൻ സ്കോർ 100 കടത്തി. അർധ സെഞ്ചുറി തികച്ചതിന് പിന്നാലെ പിന്നാലെ ഫറൂഖിയുടെ പന്തിൽ മയാങ്ക് അഗർവാൾ ക്യാച്ചെടുത്തു ജയ്‍സ്‍വാൾ മടങ്ങി. 37 പന്തുകളിൽനിന്ന് 54 റൺസാണ് ജയ്‍സ്വാൾ നേടിയത്.

തകർത്തടിച്ച സഞ്ജു സാംസൺ 28 പന്തുകളിൽ നിന്നാണ് അർധ സെഞ്ചുറി തികച്ചത്. 32 പന്തിൽ നാല് സിക്സും മൂന്നു ഫോറുമടക്കം 55 റൺസെടുത്ത് സഞ്ജുവിനെ 19–ാം ഓവറിൽ സിക്സിനു ശ്രമിക്കവേ ബൗണ്ടറിക്ക് സമീപത്തുവച്ച് അഭിഷേക് ശർമ ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. തുടർന്ന് ക്രീസിലെത്തിയ മലയാളി താരം ദേവ്ദത്ത് പടിക്കൽ (അഞ്ച് പന്തിൽ രണ്ട്), റിയാൻ പരാഗ് (ആറ് പന്തിൽ ഏഴ്) എന്നിവർക്കു തിളങ്ങാൻ സാധിച്ചില്ല.

അവസാന ഓവറുകളിൽ‌ താരതമ്യേനെ നല്ല സ്‌കോർ കണ്ടെത്തിയ ഷിംറോൺ ഹെറ്റ്മയർ (16 പന്തിൽ 22), ആർ. അശ്വിൻ (രണ്ട് പന്തിൽ ഒന്ന്) എന്നിവർ പുറത്താകാതെനിന്നു. ഹൈദരാബാദിനായി ഫസൽഹഖ് ഫറൂഖി, ടി. നടരാജയൻ എന്നിവർ രണ്ടു വിക്കറ്റു വീതവും ഉമ്രാൻ മാലിക്ക് ഒരു വിക്കറ്റും വീഴ്ത്തി.

Related Articles

Latest Articles