തിരുവനന്തപുരം മണ്ഡലത്തിൽ എംപിയായി വിജയിച്ചാൽ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മഗൃഹമായ ‘കൂടില്ല വീട്’ പുനരുദ്ധരിക്കുന്നതിനാവശ്യമായ എല്ലാ പരിശ്രമങ്ങളും നടത്തുമെന്ന് തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ.
സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ 108-ാം ചരമ വാർഷികത്തോടനുബന്ധിച്ച് പാളയം സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
“മാദ്ധ്യമ സ്വാതന്ത്യം എന്താണെന്നും എങ്ങനെയായിരിക്കണമെന്നും കാട്ടിത്തന്ന ധീര വ്യക്തിത്വമാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള. ഇൻ്റർനെറ്റിൽ വ്യാജ വാർത്തകൾ അതിവേഗം പ്രചരിപ്പിക്കപ്പെടുന്ന ഇക്കാലത്ത് സ്വദേശാഭിമാനിയുടെ പ്രസക്തി വളരെ വലുതാണ്” രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ കെ. പി. മോഹനൻ, പ്രസ് ക്ലബ് പ്രസിഡൻ്റ് എം. രാധാകൃഷ്ണൻ, സെക്രട്ടറി എം. കെ. സാനു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.