തിരുവനന്തപുരത്തെ ഇന്നൊവേഷൻ സെൻ്ററായി മാറ്റുന്നതിന് പൂജപ്പുര ശ്രീചിത്തിര തിരുന്നാൾ ഇൻസ്റ്റിട്യൂട്ട് ഫോർ സയൻസ് ആൻഡ് ടെക്നോളജി വഹിക്കുന്ന പങ്ക് വലുതാണെന്നഭിപ്രായപ്പെട്ട് തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ. ഇൻസ്റ്റിട്യൂട്ടിലെ അദ്ധ്യാപകരും വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ഇപ്പോൾ ആവശ്യം അടുത്ത കാലഘട്ടത്തിലെ ടെക്നോളജിയാണെന്ന് പറഞ്ഞ അദ്ദേഹം ആരോഗ്യരംഗത്ത് ഇൻസ്റ്റിട്യൂട്ട് നടപ്പാക്കിയ ന്യൂതന സാങ്കേതികവിദ്യയെ അഭിനന്ദിക്കുകയും ചെയ്തു. ആരോഗ്യ രംഗത്ത് ഇനി ആവശ്യം ഭാവി ലാബുകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇൻസ്റ്റിട്യൂട്ട് ഡയറക്ടർ പ്രൊഫ. സഞ്ചയ് ബിഹാരി സ്വാഗതവും ബയോടെക്നോളജി തലവൻ ഡോ. ഹരികൃഷ്ണ വർമ്മ നന്ദിയും പറഞ്ഞു. ചടങ്ങിൽ ഇൻസ്റ്റിട്യൂട്ടിലെ ശാസ്ത്രജ്ഞൻമാരും എൻജിനിയർമാരും പങ്കെടുത്തു. കോളേജിൻ്റെ വക ഉപഹാരം രാജീവ് ചന്ദ്രശേഖറിന് സമ്മാനിച്ചു.