ചെന്നൈ: നീണ്ട നാളത്തെ ആരാധകരുടെ പ്രാർഥനകൾ ഫലം കണ്ടു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തമിഴ് സൂപ്പർ താരം രജനീകാന്ത് (Rajinikanth) തിരികെ വീട്ടിലെത്തി. ആശുപത്രി വിട്ട വിവരം താരം തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. ആൽവാർപ്പേട്ടിലെ കാവേരി ആശുപത്രിയിലായിരുന്നു രജനീകാന്ത് ചികിത്സക്കായി എത്തിയത്. തലവേദനയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്നാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഒക്ടോബർ 28നാണ് രജനീകനാന്തിനെ ആശുപത്രിയിൽ എത്തിച്ചത്. രക്തക്കുഴലിൽ തടസ്സം കണ്ടെത്തിയതിനെ തുടർന്ന് അദ്ദേഹത്തെ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കിയിരുന്നു. പതിവായി നടത്തിവരാറുള്ള വൈദ്യപരിശോധനയാണിതെന്നും, താരം അത്യാസന്ന നിലയിൽ ആണെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും ഭാര്യ ലത അറിയിച്ചിരുന്നു. ഇത്തരത്തിലുള്ള വ്യാജവാർത്തകൾ വിശ്വസിക്കരുതെന്ന് രജനീകാന്തിന്റെ കുടുംബം അഭ്യർത്ഥിച്ചിരുന്നു.