Tuesday, April 30, 2024
spot_img

തര്‍ക്കങ്ങള്‍ക്കോ വിവാദങ്ങള്‍ക്കോ ഇടനൽകാത്ത സേവനം; അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കി ഇന്ന് രാഷ്ട്രപതി സ്ഥാനം ഒഴിയുന്ന രാം നാഥ് കോവിന്ദ് രാജ്യത്തെ അഭിസംബോധന ചെയ്യും

ദില്ലി: അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കി രാംനാഥ് കോവിന്ദ് ഇന്ന് രാഷ്ട്രപതി സ്ഥാനം ഒഴിയും. തന്റെ 5 വർഷത്തെ സേവനത്തിൽ യാതൊരു തരത്തിലുള്ള തര്‍ക്കങ്ങള്‍ക്കോ വിവാദങ്ങള്‍ക്കോ ഇട നല്‍കാതെയാണ് അദ്ദേഹം റെയ്‌സിന കുന്നിനോട് വിടപറയുന്നത്. കെ ആര്‍ നാരായണന് ശേഷം രാഷ്ട്രപതി സ്ഥാനത്തെത്തിയ ദളിത് വിഭാഗത്തിലെ രണ്ടാമത്തെ വ്യക്തിയായിരുന്നു രാം നാഥ് കോവിന്ദ്.

അതേസമയം, രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. രാത്രി 7 മണിയ്‌ക്കാണ് അദ്ദേഹം സംസാരിക്കുക. ആകാശവാണിയിലൂടെയും ദൂരദർശനിലൂടെയും അദ്ദേഹത്തിന്റെ പ്രസംഗം ജനങ്ങൾക്ക് തത്സമയം കേൾക്കാം. ദൂരദർശനിൽ ഹിന്ദിയിലും തുടർന്ന് ഇംഗ്ലീഷിലും സംപ്രേഷണം ചെയ്യും. അതിന് ശേഷം രാത്രി 9:30 ഓടെ പ്രാദേശിക ഭാഷകളിൽ പ്രസംഗം സംപ്രേഷണം ചെയ്യുമെന്ന് രാഷ്‌ട്രപതി ഭവൻ വ്യക്തമാക്കി.

ആരുടെയും അവകാശങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ ആര്‍ക്കും അധികാരമില്ലെന്നും, എല്ലാവരും ബഹുമാനിക്കപ്പടേണ്ടവരാണെന്നും ദളിതുകള്‍ക്ക് നേരെ നടന്ന ആക്രമണങ്ങളോട് രാംനാഥ് കൊവിന്ദ് പ്രതികരിച്ചു. നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷയില്‍ ഇളവ് തേടിയുള്ള ദയാഹര്‍ജി ഒന്നിന് പിന്നാലെ ഒന്നായി എത്തിയപ്പോഴും ശിക്ഷ വിധിച്ച നീതിപീഠത്തിന്‍റെ നിലപാടിനൊപ്പം നിന്ന വ്യക്തിയാണ് അദ്ദേഹം.

കൂടാതെ അയോധ്യയടക്കം സര്‍ക്കാര്‍ ഉയര്‍ത്തി കാട്ടിയ പല വിഷണങ്ങളിലും കരുതലോടെയാണ് അദ്ദേഹം പ്രതികരിച്ചത്. സുപ്രീംകോടതി വിവാദങ്ങളില്‍ പെട്ട കാലത്ത് ഭരണഘടന പദവിയിലിരിക്കുന്നവര്‍ ഉത്തരവാദിത്തോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

അതേസമയം, ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു നാളെ സ്ഥാനമേൽക്കും. നാളെ രാവിലെ രാഷ്ട്രപതിയും നിയുക്ത രാഷ്ട്രപതിയും രാഷ്ട്രപതി ഭവനിൽ കൂടിക്കാഴ്ച നടത്തും. ഇരുവർക്കും സേനാവിഭാഗങ്ങളുടെ അഭിവാദ്യമുണ്ടാകും. അതിനു ശേഷം 09.45 ന് ഇരുവരും പാർലമെന്റിലേക്ക് തിരിക്കും.

Related Articles

Latest Articles