തിരുവനന്തപുരം: ധനമന്ത്രിയെ നീക്കണമെന്ന ഗവർണ്ണറുടെ ആവശ്യം തള്ളി മുഖ്യമന്ത്രി. ധനമന്ത്രി കെ എന്‍ ബാലഗോപാലിനെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാൽ ഗവർണ്ണറുടെ അസാധാരണ നടപടി പിണറായി വിജയൻ തള്ളുകയായിരുന്നു. ധനമന്ത്രിക്ക് മേലുള്ള പ്രീതി നഷ്ടമായെന്ന് കാട്ടിയാണ് ഗവര്‍ണര്‍ ശക്തമായ നിലപാടുമായി രംഗത്ത് എത്തിയത്.
ഇന്ന് 11.30 നാണ് കത്ത് മുഖ്യമന്ത്രിക്ക് ലഭിച്ചത്. ബാല ഗോപാലിന്‍റെ ഗവർണ്ണർക്ക് എതിരായ പ്രസംഗമാണ് നടപടിക്ക് ആധാരമായതെന്ന് കത്തിൽ പരാമർശിച്ചിട്ടുണ്ട്. അതേസമയം, ഇതൊരു അസാധാരണ സാഹചര്യമാണെന്ന് തോമസ് ഐസക് ആരോപിച്ചു.
കഴിഞ്ഞ ആഴ്‌ചയിൽ സർക്കാരുമായുള്ള കടുത്ത പോരിനിടയിൽ തന്റെ പദവിയുടെ അന്തസ്സിനെ അവഹേളിക്കുന്നവിധം സംസാരിച്ചാൽ മന്ത്രിമാരെ നീക്കുന്നതുൾപ്പെടെയുള്ള നടപടികളുണ്ടാവുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ‘‘മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഗവർണറെ ഉപദേശിക്കാനുള്ള എല്ലാ അവകാശവുമുണ്ട്. എന്നാൽ, ഗവർണർപദവിയുടെ അന്തസ്സിനെ ഇകഴ്ത്തുന്ന പ്രസ്താവനകൾ മന്ത്രിമാർ നടത്തിയാൽ ഗവർണറുടെ സമ്മതി പിൻവലിക്കുന്നതുൾപ്പെടെയുള്ള നടപടികളുണ്ടാവും’’ -ഇതായിരുന്നു സാമൂഹികമാധ്യമമായ ട്വിറ്ററിലൂടെ നടത്തിയ പ്രഖ്യാപനം.