തിരുവനന്തപുരം : ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ പ്ലാന്റിലുണ്ടായ തീപിടിത്തത്തിൽ ഒരാഴ്ചയിലധികമായിട്ടും തീ പൂർണ്ണമായും അണയ്ക്കാനാവാത്ത സാഹചര്യത്തിൽ കേന്ദ്ര ഇടപെടൽ അഭ്യർഥിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ കത്തയച്ചു. പാരിസ്ഥിതിക ആഘാതത്തെ കുറിച്ച് പഠിക്കണമെന്നും ഇതിനായി വിദഗ്ധ സംഘത്തെ കൊച്ചിയിലേക്ക് അയയ്ക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.
മാലിന്യ സംസ്കരണ പ്ലാന്റിൽ തീപിടിത്തമുണ്ടായി ഒരാഴ്ചയിലധികമായിട്ടും കൊച്ചി കോർപറേഷനും സംസ്ഥാന സർക്കാരിനും ഒന്നും ചെയ്യാൻ സാധിക്കുന്നില്ല. ഏതു നിമിഷവും പൊട്ടിത്തെറിക്കുന്ന അഗ്നിപർവതത്തിന് പുറത്താണ് കൊച്ചിനിവാസികൾ ഇപ്പോൾ കഴിയുന്നത്. ബ്രഹ്മപുരം പ്ലാന്റിന് ആസൂത്രിതമായി തീവച്ചതാണോയെന്ന സംശയം കൊച്ചിയിലെ ജനങ്ങൾക്കുണ്ട്. എന്നിട്ടും ആരോഗ്യ അടിയന്തരാവസ്ഥ പോലും പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാർ തയാറായിട്ടില്ല.
മാലിന്യനിർമാർജന കരാറിന്റെ മറവിൽ വലിയ അഴിമതിയാണ് കൊച്ചി കോർപറേഷനിൽ നടക്കുന്നത്. കോൺഗ്രസ്-സിപിഎം നേതാക്കളുടെ മക്കൾക്കും മരുമക്കൾക്കുമാണ് മാലിന്യ സംസ്കരണത്തിന്റെ കരാർ ലഭിച്ചത്. ഇരുപാർട്ടിയിലെയും നേതാക്കൾ അഴിമതിയുടെ പങ്കുപറ്റിയതിന്റെ ദുരന്തമാണ് കൊച്ചിക്കാർ ഇന്ന് അനുഭവിക്കുന്നതെന്നും കത്തിൽ കെ.സുരേന്ദ്രൻ ആരോപിച്ചു.