ലിസ്ബണ്‍ : പോര്‍ച്ചുഗല്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ പുതിയ പരിശീലകനായി റൊബര്‍ട്ടോ മാര്‍ട്ടിനസ് ചുമതലയേറ്റു. ലോകകപ്പ് തോൽവിയോടെ സ്ഥാനമൊഴിഞ്ഞ ഫെര്‍ണാണ്ടോ സാന്റോസിന്റെ പകരക്കാരനായാണ് മാര്‍ട്ടിനസിന്റെ വരവ്. മുന്‍ ബെല്‍ജിയം പരിശീലകനായ മാര്‍ട്ടിനസ് ലോകകപ്പിലെ ബെല്‍ജിയത്തിന്റെ തോല്‍വിയോടെ പരിശീലകസ്ഥാനത്തുനിന്ന് രാജിവെച്ചിരുന്നു.
പുതിയ പരിശീലകനായി റൊബര്‍ട്ടോ മാര്‍ട്ടിനസിനെ നിയമിച്ച വിവരം പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ സമൂഹമാധ്യമങ്ങളിലൂടെയാണ് ആരാധകരെ അറിയിച്ചത്. ആറു വര്‍ഷത്തോളംബെല്‍ജിയത്തിന്റെ സുവര്‍ണനിരയെന്ന് വിശേഷിപ്പിക്കുന്ന ടീമിനെ പരിശീലിപ്പിച്ച ശേഷമാണ് മാർട്ടിനസ് പോർച്ചുഗലിലെത്തിയത്. ബെൽജിയം ടീമിനെ കിരീടനേട്ടത്തിലെത്തിക്കാന്‍ മാര്‍ട്ടിനസിന് സാധിച്ചിരുന്നില്ല. ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് സ്റ്റേജില്‍ തന്നെ ബെല്‍ജിയം പുറത്തായിരുന്നു.
മാര്‍ട്ടിനസിന്റെ ശിക്ഷണത്തിൽ ബെല്‍ജിയമിറങ്ങിയ 80-മത്സരങ്ങളില്‍ 56-വിജയവും 13-സമനിലകളും 11 തോല്‍വിയുമാണുള്ളത്. 2018-റഷ്യന്‍ ലോകകപ്പില്‍ ബെല്‍ജിയം ടീമിനെ മൂന്നാം സ്ഥാനത്തെത്തിച്ചു. 2018-ല്‍ ബെല്‍ജിയം സ്‌പോര്‍ട്‌സ് കോച്ച് ഓഫ് ദി ഇയറായും മാര്‍ട്ടിനസ് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.ക്ലബ് ഫുട്ബോളിൽ സ്വാന്‍സീ സിറ്റി, വിഗാന്‍ അത്‌ലെറ്റിക്, എവര്‍ട്ടണ്‍ തുടങ്ങിയ ടീമുകളെയും മാര്‍ട്ടിനസ് പരിശീലിപ്പിച്ചിട്ടുണ്ട്.