വ്യവസായ സംരംഭകരെ അടിച്ചോടിക്കുന്ന പിണറായി സർക്കാരിന്റെ നയത്തിനെതിരെ പരിഹാസവുമായി
പ്രശസ്ത മാധ്യമ പ്രവർത്തകൻ റോയി മാത്യു. കേരളത്തിലെ വ്യവസായങ്ങൾ എല്ലാം മികച്ചതാണെന്ന വ്യവസായ മന്ത്രി പി.രാജീവന്റെ വാദങ്ങളെ പൂർണമായും തള്ളി കൊണ്ടായിരുന്നു അദ്ദേഹം രംഗത്തു വന്നത്. ഫേസ്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം
കേരളത്തിൽ മികച്ച വ്യവസായ അന്തരീക്ഷം – ഒരു മുഴം കയറ് നല്കി സംരഭകരെ ആദരിക്കും – വരുവിൻ !
മുമ്പെങ്ങുമില്ലാത്ത വിധം സംസ്ഥാന ത്ത് മെച്ചപ്പെട്ട വ്യവസായ അന്തരീക്ഷമാണെന്ന് വ്യവസായ മന്ത്രി പി. രാജീവ് തനിച്ചും PR പാണമ്മാരെ കൊണ്ടും പാടിച്ചു നടക്കുന്നുണ്ട്. . നല്ല കാര്യം.
തട്ടുകട തുടങ്ങുന്നവനോട് നോക്കു കുലി ചോദിക്കുന്നതിന് പുറമേ, അവൻ്റെ കൂമ്പിടിച്ച് കലക്കുന്നതും പതിവാണ്. ഇങ്ങനെ ഒരു സംഭവം റിപ്പോർട്ട് ചെയ്താൽ ഉടനെ മുഖ്യമന്ത്രി ടേപ്പ് റിക്കാർഡ് ഓൺ ചെയ്യും – നോക്കുകൂലിക്കെതിരെ കർശന നടപടി എടുക്കും – ഭക്തന്മാർ ഉടനെ അത് ഏറ്റ് പാടും – പിന്നെ എല്ലാം ഖുദാ ഹവ.
പ്രവാസി മലയാളികളായ പ്രാഞ്ചികൾ വെയിലും മഴയുമേറ്റ് സ്വരൂ ക്കുട്ടി ഉണ്ടാക്കിയ സമ്പാദ്യം കൊണ്ട് നാടിനെ സേവിച്ച് മൊതലാളിയാകാനും വ്യവസായിയാവാനും എഴുന്നെള്ളുന്നത് പതിവാണ്. ഇങ്ങനെ വരുന്നവന്മാരെ പിരിച്ച് കുളിപ്പിച്ചു കെടത്തുന്ന ഉദ്യോഗസ്ഥന്മാരും രാഷ്ടീയക്കാരും ഇവിടെ പതിവായിട്ടും ഈ മണ്ടമ്മാര് ഇനിയും ഈ പരിപാടി നിർത്തുന്നില്ലല്ലോ എന്നതാണ് ഏറെ സങ്കടകരം. എന്നാൽ ഇമ്മാതിരി പീഡനമൊന്നും ഒരിക്കലും യൂസഫലി, രവി പിള്ള തുടങ്ങിയ ദേശാഭിമാനികളായ വ്യവസായികൾക്ക് നാളിത് വരെ നേരിടേണ്ടി വന്നിട്ടില്ല എന്നത് പ്രത്യേകം എടുത്തു പറയേണ്ട കാര്യമാണ്.
കൊച്ചിയിലെ ലുലുമാളിനെതിരെ മുണ്ടും മടക്കി ഇറങ്ങിയ കമ്മി വേതാളങ്ങളെ പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വെരട്ടി മൂലയ്ക്കിരുത്തിയ ചരിത്രം നമുക്ക് മറക്കാനാവില്ല. എല്ലാരും യൂസഫലി മൊതലാളി അല്ലല്ലോ.
വ്യവസായം തുടങ്ങാൻ നാട്ടിലെത്തി ഒടുവിൽ കയറിൽ തൂങ്ങിയാടിയ സുഗതൻ, സാജൻ പാറയിൽ എന്നിവർക്കുണ്ടായ ദുർഗതി എന്നും ആവർത്തിക്കയാണ്. അമേരിക്കൻ മലയാളി പിരിവ് കൊടുക്കാത്തതിൻ്റെ പേരിൽ നേരിട്ട ഭീഷണിയും തെറി വിളിയും അന്തരീക്ഷത്തിൽ പാറി നടപ്പുണ്ട്.
വ്യവസായ അന്തരീക്ഷത്തെ കുറിച്ച് ചോദിച്ചാ കടിച്ചാ പൊട്ടാത്ത മലയാളത്തിൽ ന്യായീകരണങ്ങൾ നിരത്തുന്ന രാജീവ് മന്ത്രി ഇന്നത്തെ (sep 26) മാധ്യമം ഓൺ ലൈനിൽ വന്ന വാർത്ത ഒന്നു വായിക്കണം. – എന്നിട്ട് ബഡായികൾ തട്ടി വിട്ടാ നന്നായിരിക്കും
*മനുഷ്യത്വം തോറ്റു; സുഗതൻ്റെ മക്കള്‍ വര്‍ക്ഷോപ്പ് ഉപേക്ഷിക്കുന്നു *
കുന്നിക്കോട്: സര്‍ക്കാർ ചട്ടങ്ങളോട് പൊരുതിത്തോറ്റ്, സുഗതൻ്റെ മക്കള്‍ വര്‍ക്ഷോപ്പ് ഉപേക്ഷിക്കുന്നു. പ്രവാസം അവസാനിപ്പിച്ച് ജന്മനാട്ടിലേക്ക് സംരംഭകനായി എത്തിയ പുനലൂര്‍ ഐക്കരകോണം വാഴമണ്‍ ആലുവിള വീട്ടില്‍ സുഗതൻ്റെ വേര്‍പാടില്‍നിന്ന് മുക്തരാകും മുമ്പേ പിതാവിനായി തുടങ്ങി വെച്ച വര്‍ക്ഷോപ്പും ഉപേക്ഷിക്കുകയാണ് മക്കളായ സുനിലും സുജിത്തും. 2018 ഫെബ്രുവരിയിലാണ് കൊല്ലം തിരുമംഗലം ദേശീയപാതയോരത്ത് വിളക്കുടി പഞ്ചായത്തിലെ പൈനാപ്പിള്‍ ജങ്ഷന് സമീപം സുഗതന് വര്‍ക്ഷോപ് ആരംഭിച്ചത്. നികത്തിയ വയലിലാണ് വര്‍ക്ഷോപ് നിര്‍മിച്ചതെന്ന കാരണത്താല്‍ സി.പി.ഐ യുവസംഘടന നിര്‍മാണമേഖലയില്‍ കൊടികുത്തി. തുടർന്ന് അതേ കെട്ടിടത്തില്‍ തന്നെ സുഗതൻ ജീവിതം അവസാനിപ്പിച്ചു.
കേസിലകപ്പെട്ട് ജയിലിലായിരുന്ന പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി സ്വീകരണം ഒരുക്കിയതും വിവാദമായി. ഇതിനിടെ സി.പി.ഐ അംഗങ്ങളുടെ എതിര്‍പ്പ് വക വെക്കാതെ ഇടതുമുന്നണി ഭരിക്കുന്ന വിളക്കുടി പഞ്ചായത്ത് യു.ഡി.എഫ് പിന്തുണയോടെ വര്‍ക്ഷോപ്പിന് എന്‍.ഒ.സി നല്കി. സുഗതെൻറ മക്കള്‍ അതേ സ്ഥലത്ത് 2019 ജനുവരിയില്‍ പ്രവര്‍ത്തനാനുമതിക്കായി പഞ്ചായത്തിനെ വീണ്ടും സമീപിച്ചെങ്കിലും താല്‍ക്കാലിക കെട്ടിട നമ്പര്‍ മാത്രമേ നല്‍കാനാകൂ എന്നായി വാദം. തുടർന്ന് ഇരുവരും പഞ്ചായത്ത് ഓഫിസിന് മുന്നില്‍ നിരാഹാരം നടത്തിയതും ഫലം കണ്ടില്ല. വര്‍ക്ഷോപ് നില്ക്കുന്ന സ്ഥലം തണ്ണീര്‍ത്തട നിയമപ്രകാരം ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി പഞ്ചായത്ത് താല്‍ക്കാലിക ലൈസന്‍സ് മാത്രം അനുവദിച്ചു. സംഭവങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ അറിയിച്ച് അവിടുന്ന് തീരുമാനം ഉണ്ടായിട്ട് ലൈസന്‍സ് നല്‍കാമെന്ന് ഉറപ്പും നല്കി. ഇതിനിടെ കൃത്യമായി വര്ക്ഷോപ്പിെൻറ പേരില്‍ പഞ്ചായത്ത് നികുതിയും പിരിച്ചു. എന്നാൽ, ലൈസൻസ് മാത്രം ലഭിച്ചില്ല. ഉറപ്പുകളൊന്നും പാലിക്കപ്പെട്ടതുമില്ല. പുതിയ ജീവിതോപാധികള്‍ നല്കി കുടുംബത്തെ നിലനിര്‍ത്താൻ, സര്‍ക്കാറോ സംഘടനകളോ തയാറായില്ലെന്ന് സുനിലും സുജിത്തും നിറകണ്ണുകളോടെ പറയുന്നു.