വാഷിങ്‌ടൻ: റഷ്യന്‍ സൈനിക വ്യൂഹം യുക്രെയ്‌നെ ആക്രമിക്കാന്‍ തന്നെയാണെന്ന് അമേരിക്കന്‍ (America) പ്രസിഡന്റ് ജോ ബൈഡന്‍. പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ തന്റെ ഉപദേശകവൃന്ദത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി ബൈഡൻ ഇന്ന് ചർച്ച ചെയ്യും. സാഹചര്യം ഇങ്ങനെയൊക്കെ ആണെങ്കിലും ചര്‍ച്ചകള്‍ക്കുള്ള അവസരം ഇനിയുമുണ്ടെന്നും ബൈഡന്‍ കൂട്ടിചേര്‍ത്തു. അമേരിക്ക, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളുടെ അഭിപ്രായത്തെ മറികടന്ന് റഷ്യന്‍ ആക്രമണം ഉണ്ടായാല്‍ കനത്ത വില നല്‍കേണ്ടി വരുമെന്നും ബൈഡന്‍ മുന്നറിയിപ്പു നല്‍കി.
റഷ്യൻ ഉക്രേനിയൻ സംഘർഷം ആയിരക്കണക്കിന് മൈലുകൾക്കപ്പുറമാണെങ്കിലും അതിൽ നിന്നുണ്ടാകുന്ന ആഘാതം നമ്മളിലെത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.യുക്രെയ്ന്‍ അതിര്‍ത്തിയില്‍ ഒന്നര ലക്ഷത്തോളം സൈനികരെയാണ് റഷ്യ വിന്യസിച്ചിരിക്കുന്നത്. ഇതു സൈനിക അഭ്യാസത്തിനുവേണ്ടിയാണെന്നും തങ്ങള്‍ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നുമുള്ള
റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്റെ പ്രസ്താവന മുഖവിലയ്ക്കുപോലും എടുക്കാന്‍ കഴിയാത്തതാണെന്ന് ബൈഡന്‍ കൂട്ടിചേര്‍ത്തു.
അതേസമയം അതിർത്തിയിലെ ഉയർന്ന തലത്തിലുള്ള സംഘർഷങ്ങൾക്കിടയിൽ, അത്യാവശ്യക്കാരല്ലാത്ത പൗരന്മാരോട് താത്കാലികമായി രാജ്യം വിടാൻ ഉക്രെയ്നിന്റെ തലസ്ഥാനമായ കൈവിലെ ഇന്ത്യൻ എംബസി ഉക്രെയ്നിലെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള പൗരന്മാരോട് ആവിശ്യപെട്ടു.