കീവ്: റഷ്യ-യുക്രൈൻ യുദ്ധം. റഷ്യയ്ക്കും യുക്രൈനും ഇടയില്‍ ഇസ്രയേല്‍ മധ്യസ്ഥം വഹിക്കണമെന്ന് യുക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്കി ആവശ്യപ്പെട്ടു. ജറുസലേമില്‍ വച്ച് റഷ്യയുമായുള്ള സന്ധി സംഭാഷണം നടത്താന്‍ സമ്മതമാണെന്നും സെലന്‍സ്കി അറിയിച്ചു. കീവില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് സെലന്‍സ്കി ഇക്കാര്യം വ്യക്തമായത്.
ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെനറ്റിന് ഒരു സമവായ ചര്‍ച്ചയില്‍ വളരെ മുഖ്യമായി റോള്‍ വഹിക്കാന്‍ സാധിക്കുമെന്നും തന്‍റെയും രാജ്യത്തിന്‍റെയും സുരക്ഷ ഉറപ്പുവരുത്താന്‍ ഇസ്രയേലിന് സാധിക്കുമെന്നും യുക്രൈന്‍ പ്രസിഡന്‍റ് പ്രതീക്ഷ പ്രകടിപ്പിച്ചു.
‘യുക്രൈനില്‍ നിന്നും പോയവരാണ് ഇസ്രയേല്‍ രാജ്യ സ്ഥാപകരില്‍ പലരും, ഇവിടെ നിന്ന് പാരമ്പര്യവും ചരിത്രവും പേറിയാണ് അവര്‍ ആ രാജ്യം സ്ഥാപിച്ചത്. അതിനാല്‍ തന്നെ അവരുടെ മാധ്യസ്ഥം തേടുന്നത് മോശം കാര്യമല്ല. ഒരിക്കലും ഇത്തരം ഒരു ചര്‍ച്ച റഷ്യയിലോ, യുക്രൈനിലോ, ബലറസിലോ നടക്കില്ല’
കൂടാതെ ‘ഇവിടെ ഒരു ധാരണയില്‍ എത്താനോ, യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ച നടത്താനോ ഉള്ള അവസ്ഥയില്ല. രാജ്യ തലവന്മാര്‍ തമ്മില്‍ സംസാരിക്കണം. അതിന് പറ്റിയ ഇടങ്ങള്‍ ഇസ്രയേലില്‍ ഉണ്ട്. ജറുസലേം പോലെ, ഇസ്രയേല്‍ പ്രധാനമന്ത്രിയോട് ഞാന്‍ ഇത് പറഞ്ഞിട്ടുണ്ട്’- സെലന്‍സ്കി കൂട്ടിച്ചേർത്തു.