മകരവിളക്ക് ആഘോഷത്തിനൊരുങ്ങി സന്നിധാനം. സന്നിധാനത്ത് തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ധിക്കുകയാണ്. ഇന്ന് ബിംബശുദ്ധി ക്രിയകളും താന്ത്രിക ചടങ്ങുകളും ആണ് പ്രധാനമായും നടക്കുക. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വെര്‍ച്ചല്‍ ക്യൂ 50,000 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. സന്നിധാനത്ത് പരിസരത്തും മകരവിളക്ക് ദര്‍ശനത്തിനായി എത്തിയ തീര്‍ത്ഥാടകര്‍ ശാലകള്‍ കെട്ടി കാത്തിരിക്കുകയാണ്. ഇവര്‍ക്കായി ഇന്നും നാളെയും പാണ്ടിത്താവളത്ത് അന്നദാനം ഒരുക്കിയിട്ടുണ്ട്. സുരക്ഷയ്ക്കായി 1000 പൊലീസുകാരെ കൂടുതലായി പമ്പ മുതല്‍ പുല്ലുമേട് വരെയുള്ള പ്രദേശത്ത് വിന്യസിച്ചു. പൊലീസ് ഡ്രോണ്‍ നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം ,ദര്‍ശനത്തിനായി 10 വ്യൂ പോയിന്റുകള്‍ ക്രമീകരിച്ചിട്ടുണ്ട്. പാണ്ടിത്താവളം, വാട്ടര്‍ ടാങ്കിന് മുന്‍വശം, മരാമത്ത് കോംപ്ലക്‌സിന് മുന്‍വശത്തെ തട്ടുകള്‍, ബിഎസ്‌എന്‍എല്‍ ഓഫീസിന് വടക്കുഭാഗം, കൊപ്രാക്കളം, സന്നിധാനം തിരുമുറ്റം മുകള്‍ഭാഗവും താഴെയും, മാളികപ്പുറം ക്ഷേത്രപരിസരം, അപ്പാച്ചിമേട്, അന്നദാന മണ്ഡപത്തിന് മുന്‍വശം, ഇന്‍സിനറേറ്ററിനു മുന്‍വശം തുടങ്ങിയവയാണ് വ്യൂ പോയിന്റുകള്‍.
മകരവിളക്കിന് ശേഷം മടങ്ങുന്ന തീർഥാടകർക്കായി കെഎസ്ആർടിസി 800 ബസുകളാണ് പമ്പയിൽനിന്ന് സർവീസ് നടത്തുക. സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽനിന്നാണ് ബസുകൾ പമ്പയിൽ എത്തിക്കുക. ബസുകൾ ഇന്നും നാളെയുമായി പമ്പയിലെത്തും.