Thursday, May 9, 2024
spot_img

ഇനി ജപതപസ്സുകളുടെ മണ്ഡലകാലം ;വ്രതാനുഷ്ഠാനം എങ്ങനെ ?

സങ്കട മോചകനാണ് അയ്യപ്പന്‍. വ്രതനിഷഠയോടെ വേണം ദര്‍ശനം നടത്താന്‍. കന്നി അയ്യപ്പന്മാര്‍ മുതല്‍ ഗുരുസ്വാമി വരെ ഒരേ നിഷ്ഠകളാണ് പാലിക്കേണ്ടത്. 41ദിവസത്തെ വ്രതശുദ്ധിയോടെ വേണം ശബരിമല ദര്‍ശനം. 4 എന്നത് വിഷ്ണുവിന്റെയും 1 എന്നത് ശിവന്റെയും അംശശൂപമായി കണക്കാക്കുന്നു. ഹരിയും ഹരനും ചേർന്നതാണ് 41. ശംഖ്, ചക്രം, ഗദ, പത്മം എന്ന 4 രൂപങ്ങളുള്ള മഹാവിഷ്ണുവിന്റെ പ്രതീകമായി കണക്കാക്കുമ്പോൾ 1 ശിവനെ കുറിക്കുവാനായും ഉപയോഗിക്കുന്നു.
വൃശ്ചികം ഒന്നുമുതല്‍ ശബരിമല തീര്‍ഥാടനകാലം ആരംഭിക്കുകയാണ്. ഭാരതത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും സ്വാമി അയ്യപ്പനെ കാണാന്‍, അയ്യപ്പനായി ഭക്തജനങ്ങള്‍ പതിനെട്ടാംപടി ചവിട്ടുന്നു. മണ്ഡലകാല വ്രതാനുഷ്ഠാനത്തിനെ കുറിച്ച് പല തെറ്റിധാരണകളും, അന്ധവിശ്വാസങ്ങളും ചിലരുടെയൊക്കെ മനസ്സില്‍ ഉണ്ട്. എങ്ങനെയാണ് വ്രതം അനുഷ്ഠിക്കേണ്ടത്? എന്നതാണ് പ്രധാനമായും മനസ്സില്‍ ഉണ്ടാകുന്ന ചോദ്യം. മണ്ഡലകാല വ്രതാനുഷ്ഠാനം പലപ്പോഴും ഒരു അനുകരണം ആകുന്നു. എങ്ങിനെയാണ് ശാസ്ത്രീയമായ വ്രതാനുഷ്ഠാനം. തുലാംമാസത്തിലേ തന്നെ വ്രതം അനുഷ്ഠിക്കുന്നവരാണ് വൃശ്ചികം ആദ്യംതന്നെ അയ്യപ്പനെ കാണുവാന്‍ പോകുന്നത്. മാലയിട്ടു 41 ദിവസത്തെ ചിട്ടയായ വ്രതമാണ് അതിനു വേണ്ടത്.
ശബരിമല തീര്‍ത്ഥാടനം വൃതശുദ്ധിയുടെതാണ്. മനസ്സും ശരീരവും ശുദ്ധമായിരിക്കണം. വ്രതനിഷ്ഠകളെക്കുറിച്ച് യോഗശാസ്ത്രം വ്യക്തമായി പറയുന്നു. വ്രതനിഷ്ഠയില്‍ പ്രധാനം ബ്രഹ്മച്ചര്യമാണ്.
സ്മരണം കീര്‍ത്തനം കേളിഃ
പ്രേക്ഷണം ഗുഹ്യഭാഷണമ്.
സങ്കല്‌പോളധ്യവസായശ്ച
ക്രിയാ-നിഷ്പത്തിരേവ ച
ഏതന്‍ മൈഥുനമഷ്ടാങ്ഗം
പ്രവദന്തി മനീഷണിഷഃ
(ദക്ഷസ്മൃതി 7.31.32)
എന്നാണ് യോഗശാസ്ത്രം പറയുന്നത്. സ്ത്രീ പുരുഷ സംഗമം മാത്രമല്ല, ഓര്‍മ്മ, കീര്‍ത്തിക്കല്‍, സംസാരം എന്നിങ്ങനെ എട്ട് കാര്യങ്ങളും ബ്രഹ്മചര്യം അനുഷ്ഠിക്കാന്‍ വര്‍ജിക്കണം എന്ന് ശാസ്ത്രം വ്യക്തമാക്കുന്നു.
പലരും തെറ്റായി ധരിച്ചുവച്ചിരിക്കുന്നത് അഷ്ടാംഗത്തില്‍ എട്ടമാത്തേതായ സ്ത്രീ പുരുഷ സംഗമം മാത്രം വര്‍ജിച്ചാല്‍ ബ്രഹ്മചര്യം ആയി എന്നാണ്, എട്ടാമത്തേത് മാത്രമല്ല, അതിനു മുന്നേ യോഗശാസ്ത്രം പറയുന്ന ഏഴ് കാര്യങ്ങള്‍ നിര്‍ബന്ധമായും വര്‍ജിക്കുകതന്നെ വേണം. ഇതാണ് ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷിദ്ധമാകുന്നതിനു പിന്നാലെയുള്ള പ്രധാന കാരണം.
ശബരിമല പുണ്യഭൂമിയാണ്. പവിത്രമായ പതിനെട്ടാം പടിയില്‍ പാദസ്പര്‍ശം നടത്താന്‍ ബ്രഹ്മചര്യം നിര്‍ബന്ധമാണ്. ബ്രഹ്മചര്യം അനുഷ്ഠിക്കുന്നതിലൂടെയാണ് ഭക്തര്‍ ഭഗവാനിലേക്ക് എത്തിച്ചേരുന്നത്. അയ്യപ്പഭക്തര്‍ അദ്വൈതാനുഭൂതി ലഭിച്ചവരെപോലെയാണ്. എല്ലാറ്റിലും ഈശ്വരചൈതന്യം ദര്‍ശിക്കുന്നു. യഥാര്‍ഥമായ ഈ അവസ്ഥയിലേക്ക് എത്തിച്ചേരാനും യോഗശാസ്ത്രം പറയുന്ന ബ്രഹ്മചര്യനിഷ്ഠ കര്‍ശനമായി പാലിക്കണം.
സത്യം, ബ്രഹ്മചര്യം, ആസ്തേയം, അപരിഗ്രഹം, അഹിംസ, എന്നിവയും കൃത്യമായി പാലിച്ചുവേണം ശബരിമലദര്‍ശനം നടത്തുവാന്‍.
ചാന്ദോഗ്യോപനിഷത്തിലെ മഹാവാക്യാമാണ് ” തത്ത്വമസി “,
തത്+ത്വം+അസി , “അതുതന്നെയാണ് നീ” എന്നര്‍ത്ഥം. വിശദീകരിച്ചാല്‍. ‘ഈ ബ്രഹ്മാണ്ഡകടാഹത്തിന്‍റെ എല്ലാം അന്തര്യാമിയായി സ്ഥിതിചെയ്യുന്നത് എന്താണോ അതുതന്നെയാണ് നീ’. അതുകൊണ്ടാണ് അയ്യപ്പഭക്തരെ അയ്യപ്പന്മാര്‍ എന്ന് വിശേഷിപ്പിക്കുന്നതും.
ഈ വ്രുതാനുഷ്ഠാനങ്ങള്‍ ജീവിതചര്യയാക്കി മാറ്റാനുള്ള ചുവടു വയ്പ്പായി ശബരിമല വ്രതാനുഷ്ഠാനക്കാലത്തെ കാണുകയും വേണം.
മാലയിട്ടാല്‍ അത് ഊരുന്നതുവരെ ക്ഷൗരം പാടില്ല.
ഒരു ലഹരിവസ്തുക്കളും ഉപയോഗിക്കരുത്.
മാംസഭക്ഷണം പാടില്ല.
പഴയതും പാകം ചെയ്ത് അധികസമയം കഴിഞ്ഞതുമായ ഭക്ഷണം കഴിക്കാന്‍ പാടില്ല.
ഭക്ഷണം പാകം ചെയ്ത് ഒന്നരമണിക്കൂറിനുള്ളില്‍ കഴിക്കുന്നതാണ് ഉത്തമം. കോപിക്കരുത്, കള്ളംപറയരുത്, ഹിംസിക്കരുത്.
ശവസംസ്‌കാര കര്‍മ്മത്തില്‍ പങ്കെടുക്കരുത്, പങ്കെടുത്താല്‍ അടുത്ത മണ്ഡലകാലം വരെ വ്രതമെടുത്ത് മലചവിട്ടണം.
ജാതകര്‍മ്മങ്ങളില്‍ പങ്കെടുക്കരുത്.
ആരെയും പരിഹസിക്കരുത്.
ശിഷ്യനല്ലാത്തവനെ ശാസിക്കരുത്.
പകലുറങ്ങരുത്. വ്രതാനുഷ്ഠാനവേളയില്‍ വീട്ടിൽ ശ്രദ്ധിക്കേണ്ടതായ കാര്യങ്ങള്‍.

മണ്ഡലക്കാലത്ത് വീട്ടില്‍ നിന്ന് ശബരിമലക്ക് പോകുന്നവരുണ്ടെങ്കില്‍ അവരെപ്പോലെ തന്നെ വീട്ടമ്മയും പരിശുദ്ധി പാലിക്കേണ്ടതാണ്.

നേരത്തെ കുളിച്ച് പൂജാമുറിയില്‍ അയ്യപ്പവിഗ്രഹത്തിന്റെയോ ചിത്രത്തിന്റെയോ മുമ്പില്‍ വിളക്ക് കത്തിച്ചുവെച്ച് വന്ദിച്ച് ദിനചര്യകള്‍ ആരംഭിക്കണം.

ശുദ്ധമായി വേണം ഭക്ഷണം പാകം ചെയ്യാന്‍. തലേനാളിലെ ഭക്ഷണം ഒഴിവാക്കണം. മത്സ്യമാംസാദികള്‍ വീട്ടിലേക്ക് കടത്തരുത്, കഴിക്കരുത്. മദ്യപാനശീലമുള്ളവരുണ്ടെങ്കില്‍ അത് ഒഴിവാക്കണം. വ്രതമനുഷ്ഠിക്കുന്നവരെപ്പോലെ വീട്ടമ്മയും ഒരിക്കലുണ്ണുന്നതാണ് നല്ലത്. സാധിക്കുമെങ്കില്‍ വീട്ടിലുള്ളവരെല്ലാം രാത്രഊണ്ഒഴിവാക്കിമറ്റെന്തെങ്കിലുംകഴിക്കുന്നശീലമാണ് അഭികാമ്യം.
സര്‍വ്വചരാചരങ്ങളിലും ദൈവചൈതന്യം സങ്കല്‍പ്പിച്ച് പെരുമാറണം.
വാക്കുകളെകൊണ്ടുപോലും ആരെയും വിഷമിപ്പിക്കാതിരിക്കണം.
ദുഷ്ടചിന്തകള്‍ക്ക് മനസ്സില്‍ സ്ഥാനം നല്‍കാതിരിക്കുക. കഴിയുന്നതും മറ്റുള്ളവരെ സഹായിക്കുക.
സന്ധ്യക്ക്‌ മറ്റുള്ളവരെക്കൂടി സഹകരിച്ച് ഭജന, നാമജപം എന്നിവ നടത്തി അന്തരീക്ഷം ഭക്തിസാന്ദ്രമാക്കുക.
ബ്രഹ്മചര്യം പാലിക്കുക. ആഡംബരങ്ങള്‍ ഒഴിവാക്കി ലളിതജീവിതം നയിക്കുക.
ഋതുകാലം പ്രത്യേകം ചിട്ടകള്‍ പാലിക്കണം. അടുക്കളയില്‍ പ്രവേശിക്കാനോ ആഹാരം പാകം ചെയ്യാനോ പാടില്ല. മലയ്ക്ക് പോകുന്നവരില്‍നിന്നും അകന്ന് നില്‍ക്കണം. തങ്ങള്‍ തൊട്ടസാധനങ്ങള്‍ അവര്‍ക്ക് നല്‍കരുത്.
കഴിയുന്നത്ര വ്രതങ്ങള്‍ നോല്‍ക്കണം. ശാസ്താ ക്ഷേത്രങ്ങളില്‍ ദര്‍ശനവും, എള്ളുതിരികത്തിക്കള്‍, നീരാഞ്ജനം തുടങ്ങിയ വഴിപാടുകളും ചെയ്തു ദേവനെ പ്രസാദിപ്പിക്കണം. ശനിയാഴ്ച്ചവ്രതം അതിവിശേഷമാകുന്നു.
സമീപത്ത് അയ്യപ്പന്‍വിളക്ക് നടക്കുന്നുണ്ടെങ്കില്‍ അവിടെ പോയി തൊഴുത് അതില്‍ പങ്കാളിയാകാന്‍ മടിക്കരുത്.
ഭര്‍ത്താവോ, മകനോ മറ്റു വേണ്ടപ്പെട്ടവരോ മലയ്ക്ക് പോയി എത്തും വരെ വ്രതശുദ്ധിയോടെ പോയ ആള്‍ ഭഗവാനെ ദര്‍ശനം നടത്തി ബുദ്ധിമുട്ടുകൂടാതെ മടങ്ങിവരുന്നതിന് പ്രാര്‍ഥിക്കണം.
കെട്ടുനിറച്ച് നാളികേരം അടിച്ച് വീട്ടില്‍ നിന്നും പോയപ്പോള്‍ വെച്ചകല്ല് ശുദ്ധിയോടെ സൂക്ഷിക്കണം. അവിടെ രണ്ടുനേരവും വിളക്ക് വെക്കേണ്ടതുമാണ്.
കുടുംബത്തില്‍ നിന്ന് കെട്ടുനിറച്ച് പോകുമ്പോള്‍ മറ്റംഗങ്ങള്‍ എല്ലാം പങ്കെടുക്കുകയും അരിയും കാണിപ്പണവും (കാണിപ്പോന്ന് ) കെട്ടില്‍ നിക്ഷേപിച്ച് അതില്‍ ഭാഗഭാഗാക്കുകയും വേണം.
വ്രതം ആരംഭിച്ച് കഴിഞ്ഞാല്‍, മലയില്‍നിന്ന് മടങ്ങി എത്തുന്നതുവരെ വീട്ടില്‍ എത്തുന്ന അയ്യപ്പഭക്തന്മാരെ സന്തോഷപൂര്‍വ്വം സ്വീകരിക്കണം.
കറുത്ത വസ്ത്രം ധരിച്ച് ശരണംവിളിച്ച് വീട്ടില്‍ എത്തുന്ന അപരിചിതര്‍ക്കുപോലും അന്നം നല്‍കണം. പഴകിയതും ശേഷിച്ചതുമായ ഭക്ഷണസാധനങ്ങള്‍ നല്‍കരുത്.
ഹിന്ദുക്കളല്ലെങ്കില്‍ പോലും എല്ലാമതവിഭാഗങ്ങളില്‍പ്പെട്ടവരോടും സമഭാവനയോടെ സ്വീകരിച്ച് പെരുമാറണം.
ശാസ്താവിന്റെ പ്രാര്‍ഥനാമന്ത്രം ജപിക്കണം
“ഭൂതനാഥ സദാനന്ദസര്‍വ്വഭൂത ദയാപര
രക്ഷരക്ഷ മഹാബാഹോശാസ്ത്രേതുഭ്യം നമോനമ
ഭൂതനാഥമഹം വന്ദേസര്‍വ്വ ലോകഹീതേ രതം
കൃപാനിധേ സദാസ്മാകംഗ്രഹ പീഡാം സമാഹര

Related Articles

Latest Articles