ദില്ലി: കോൺഗ്രസ് അധികാരത്തിലുള്ള ഏക വലിയ സംസ്ഥാനമായ രാജസ്ഥാനിൽ തമ്മിലടി രൂക്ഷം. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള തർക്കമാണ് കോൺഗ്രസിന് തലവേദന സൃഷ്ടിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ അഴിമതിക്കെതിരെ ഭരണപക്ഷ എം എൽ എ ആയ സച്ചിൻ പൈലറ്റ് തന്നെ ഇന്നലെ ഏകദിന ഉപവാസം സംഘടിപ്പിച്ചിരുന്നു. ഇത് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെ ചൊടിപ്പിച്ചു. സച്ചിൻ പൈലറ്റ് നടത്തിയത് സംഘടനാ വിരുദ്ധ പ്രവർത്തനമാണെന്നും നടപടിവേണമെന്നും അദ്ദേഹം ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടു. അതേസമയം സച്ചിൻ പൈലറ്റ് ഇന്ന് ദില്ലിയിലെത്തി മല്ലികാർജ്ജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തും. പ്രിയങ്ക ഗാന്ധിയടക്കമുള്ള മറ്റ് നേതാക്കളെയും സച്ചിൻ കാണുന്നുണ്ട്.
ഭാരത് ജോഡോ യാത്രയ്ക്ക് മുന്നോടിയായി രാജസ്ഥാൻ കോൺഗ്രസിൽ ഉണ്ടാക്കി ഒത്തുതീർപ്പാണ് വീണ്ടും പൊളിയുന്നത്. നിയമസഭ തെരഞ്ഞെടുപ്പിലേക്ക് സംസ്ഥാനം പോകാൻ മാസങ്ങൾ മാത്രം ശേഷിക്കെയാണ് പുതിയ പ്രതിസന്ധിഎന്നാൽ ഇനി ഒത്തുതീർപ്പിനില്ല എന്ന കടുത്ത നിലപാടിലാണ് സച്ചിൻ പൈലറ്റ്. പൈലറ്റിനെ മുഖ്യമന്ത്രിയാക്കി അശോക് ഗലോട്ടിനെ കോൺഗ്രസ് അദ്ധ്യക്ഷ പദവിയിലേക്ക് കൊണ്ടുവരാനുള്ള എഐസിസി നീക്കം ഗലോട്ട് തടഞ്ഞിരുന്നു. വരുന്ന തെരഞ്ഞെടുപ്പിലും പാർട്ടിയെ അശോക് ഗലോട്ട് തന്നെ നയിക്കണമെന്ന് അനുയായികൾ നിലപാട് കടുപ്പിക്കുമ്പോഴാണ് സച്ചിൻ പൈലറ്റ് വീണ്ടും പരസ്യകലാപത്തിന് ഇറങ്ങുന്നത്.