Monday, April 29, 2024
spot_img

150 കോടി രൂപയുടെ നിക്ഷേപവുമായി സെയ്‌ഫ് ആൻഡ് സ്ട്രോങ്ങ് ചെയർമാൻ പ്രവീൺ റാണ മുങ്ങി; ഒളിവിൽ കഴിയുന്നത് സിപിഎം ശക്തികേന്ദ്രമായ കണ്ണൂരിലെന്ന് സൂചന; പോലീസിന്റെ രഹസ്യ നീക്കങ്ങൾ റാണ നിമിഷം വൈകാതെ അറിയുന്നു; നിക്ഷേപത്തട്ടിപ്പിന് ആഭ്യന്തര വകുപ്പിന്റെ പിന്തുണയോ ?

തൃശ്ശൂർ: 150 കോടി രൂപയുടെ നിക്ഷേപവുമായി സെയ്‌ഫ് ആൻഡ് സ്ട്രോങ്ങ് ചെയർമാൻ പ്രവീൺ റാണ മുങ്ങി. റാണയെ പോലീസ് ഏതാണ്ട് വലയിലാക്കിയെങ്കിലും വിവരം ചോർന്ന് കിട്ടിയ പ്രതി പോലീസ് എത്തുന്നതിന് നിമിഷങ്ങൾക്ക് മുന്നേ മുങ്ങി. ഇയാൾ ഇപ്പോൾ ഒളിവിൽ കഴിയുന്നത് കണ്ണൂരിൽ ആണെന്നാണ് വിവരം. പക്ഷെ അറസ്റ്റ് വൈകുന്നത് പോലീസിന്റെ അനാസ്ഥയാണെന്ന പരാതി ഉയരുകയാണ്. പോലീസുകാരുമായി ഇയാൾക്ക് വലിയ ബന്ധങ്ങളുണ്ട്. റാണ നിർമ്മിച്ച സിനിമ സംവിധാനം ചെയ്തതുതന്നെ ഒരു പോലീസ് ഉദ്യോഗസ്ഥനാണ്. പ്രതിയെ പിടിക്കാനുള്ള പോലീസിന്റെ രഹസ്യ നീക്കങ്ങൾ ഇയാൾക്ക് അപ്പപ്പോൾ ചോർന്നു കിട്ടുന്നുവെന്ന സംശയമുണ്ട്. അതേസമയം തട്ടിപ്പിലൂടെ ഉണ്ടാക്കിയ കള്ളപ്പണം ഇയാൾ സംസ്ഥാനത്തിന് പുറത്തേക്ക് കടത്തിയതായാണ് സൂചന. പുണെ, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്കാണ് കടത്തിയത്. അവിടങ്ങളിലെ ഡാൻസ് ബാറുകളിലും ചൂതാട്ട കേന്ദ്രങ്ങളിലും ഈ പണം നിക്ഷേപിച്ചതായാണു പൊലീസിനു ലഭിച്ച വിവരം. ഇരയായ മുഴുവൻ നിക്ഷേപകരും പരാതി നൽകുന്നതോടെ തട്ടിപ്പിന്റെ വ്യാപ്തി 150 കോടി രൂപ കവിയാൻ സാധ്യതയുണ്ടെന്നാണു പ്രാഥമിക നിഗമനം. കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നു പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ട പ്രവീൺ കണ്ണൂരിലേക്കാണു കടന്നതെന്ന സൂചനയുടെ അടിസ്ഥാനത്തിൽ പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.

പുണെയിൽ 4 ഡാൻസ് ബാറുകളിലും മുംബൈയിലും ബെംഗളൂരുവിലും ഓരോ ഡാൻസ് ബാറുകളിലും പ്രവീണിനു കള്ളപ്പണ നിക്ഷേപമുണ്ട്. ‘സേഫ് ആൻഡ് സ്ട്രോങ് നിധി’യെന്ന പേരിൽ പ്രവീൺ നടത്തിയിരുന്ന ചിട്ടിക്കമ്പനിയുടെ ആസ്ഥാനം തൃശ്ശൂർ ആണെങ്കിലും കൊച്ചി നഗരത്തിലാണു സ്ഥിരമായി തങ്ങിയിരുന്നത്. ബാറിൽ കുഴഞ്ഞുവീണ മോഡലിനെ കാറിൽ പീഡിപ്പിച്ച കേസിൽ പെട്ട ബാർ പ്രവീൺ നടത്തുന്നതാണ്.‘ചോരൻ’ എന്ന പേരി‍ൽ നിർമിച്ചു പ്രവീൺ തന്നെ നായകനായി അഭിനയിച്ച ചിത്രത്തിലും കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ടെന്നാണു വിവരം. ഈ സിനിമ സംവിധാനം ചെയ്തതു തൃശൂർ റൂറൽ പൊലീസിൽ എഎസ്ഐ ആയ സാന്റോ തട്ടിൽ ആണ്. റാണ കേസിൽ കുടുങ്ങിയതോടെ സാന്റോയെ റൂറൽ പൊലീസ് ആസ്ഥാനത്തു നിന്നു വലപ്പാട് സ്റ്റേഷനിലേക്കു മാറ്റി. തൃശൂർ, കൊച്ചി സിറ്റി പൊലീസ് സേനകളിലെ പലരുമായും പ്രവീൺ വ്യക്തിപരമായ അടുപ്പം സൂക്ഷിച്ചിരുന്നു. റാണയുടെ ഹോട്ടൽ ബിസിനസ് പങ്കാളിയെ ചിലവന്നൂരിലെ ഫ്ലാറ്റിൽ പൊലീസ് ചോദ്യം ചെയ്തു. ഇതേസമയത്തു തന്നെ മുകളിലെ ഫ്ലാറ്റിൽ റാണയുണ്ടായിരുന്നു എന്നാണു സൂചന.

ഇത്തരത്തിൽ വിദഗ്ദ്ധമായി റാണ പോലീസിനെ വെട്ടിച്ചു കടന്നുകളയുന്നത് യാദൃശ്ചികമല്ലെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. ആഭ്യന്തര വകുപ്പിലെ ചിലരുടെ സഹായം നിക്ഷേപകരെ വഞ്ചിച്ച റാണക്കുണ്ടെന്നത് വ്യക്തമാകുകയാണ്

Related Articles

Latest Articles