കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എല്ലാ തെളിവുകളും ദിലീപിന്റെന ഫോണിൽ നിന്ന് നശിപ്പിച്ചെന്ന് വ്യക്തമാക്കി ഹാക്കർ സായ് ശങ്കർ. മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മാത്രമല്ല താൻ നശിപ്പിച്ച തെളിവുകളിൽ കോടതി രേഖകകളുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോടതി സീലുളളതും ഇല്ലാത്തതുമായ രേഖകൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തന്നെ വിളിച്ചത് തെളിവുകൾ നശിപ്പിക്കാനെന്ന് പറഞ്ഞല്ലെന്നും, അഭിഭാഷകന്റെ ഓഫീസിൽ എത്തിയപ്പോഴാണ് ഇക്കാര്യം മനസിലായതെന്നും അദ്ദേഹം വെളിപ്പെടുത്തി. തുടർന്ന് രണ്ട് ഫോണുകളിലെ തെളിവുകളാണ് താൻ നശിപ്പിച്ചത്. മാത്രമല്ല ഇതൊരിക്കലും പുറത്തുവരരുതെന്ന് ദിലീപിന്റെ അഭിഭാഷകൻ തന്നോട് പറഞ്ഞെന്നും, അഡ്വ ഫിലിപ് ടി വർഗീസാണ് ഇക്കാര്യം പറഞ്ഞതെന്നും സായ് ശങ്കർ വ്യക്തമാക്കി. മാത്രമല്ല തെളിവുകൾ നീക്കം ചെയ്യുമ്പോൾ ദിലീപും ഒപ്പമുണ്ടായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
നേരത്തെ നടൻ ദിലീപ് ഉൾപ്പെട്ട വധഗൂഡാലോചന കേസ്സിൽ പിടിയിലായ സൈബർ വിദഗ്ധൻ സായ് ശങ്കറിന് ജാമ്യം അനുവദിച്ചിരുന്നു. ആലുവ കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസ്സിൽ സുപ്രധാന തെളിവുകളായ ഡിജിറ്റൽ ഉപകാരണങ്ങളിൽ രേഖകൾ നീക്കിയ കേസിലാണ് ഒളിവിലായ സായ് ശങ്കർ പിടിയിലായത്. ആന്ധ്രപ്രദേശിലെ പുട്ടപർത്തിയിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ഇന്നലെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
നടിയെ ആക്രമിച്ച കേസ്സിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ദിലീപും കൂട്ടാളികളും ഗൂഡാലോചന നടത്തി എന്ന കേസിലാണ് സായ് ശങ്കർ പ്രതിയാകുന്നത്. ദിലീപിന്റെ കൂട്ടാളികളുടെയും ഡിജിറ്റൽ ഉപകാരണങ്ങളിൽ നിന്ന് സുപ്രധാന വിവരങ്ങൾ നീക്കം ചെയ്തതായി പോലീസ് കണ്ടെത്തിയിരുന്നു. ഈ വിവരങ്ങൾ നീക്കം ചെയ്ത കുറ്റമാണ് സായ് ശങ്കറിന് മേൽ ചുമത്തിയിട്ടുള്ളത്.