കണ്ണൂര്‍: കൂത്തുപറമ്പ് കൈതേരിയില്‍ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. കൈതേരിയിടം സ്വദേശി ജോയി (50) ആണ് മരിച്ചത്. നേരത്തെ തിരുവനന്തപുരം പോത്തന്‍കോട് മണലകത്ത് 9 തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും ഒരു വീട്ടമ്മയ്ക്കും മിന്നലേറ്റിരുന്നു. വീട്ടമ്മയെ എസ്യുടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ തോന്നയ്ക്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി.
ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ പെയ്യുമെന്നാണ് കാലാവസ്ഥ പ്രവചനം. ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
അതേസമയം കാസര്‍കോഡ് ജില്ലയിലെ നീലേശ്വരം അനന്തംപള്ള അമൃതാനന്ദമയി മഠം റോഡിലെ
കെ.കെ.സുമേഷിന്റെ വീട്ടിലെ ഇലക്ട്രിക് ഉപകരണങ്ങള്‍ മിന്നലേറ്റു പൊട്ടിത്തെറിച്ചു. 2 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ബോട്ട്‌ജെട്ടിക്കു സമീപത്തെ വ്യാപാരി രമണന്റെ വീട്ടിലെ 2 തെങ്ങുകള്‍ക്കു തീപിടിച്ചു. തുടർന്ന് ഓടിക്കൂടിയ നാട്ടുകാര്‍ പൈപ്പില്‍ നിന്നു വെള്ളം ചീറ്റിയാണ് തീയണച്ചത്.
കൂടാതെ വീട്ടിലെ വൈദ്യുതി വയറിങ്ങും ഗൃഹോപകരണങ്ങളും കത്തിനശിച്ചു. പാലായി കാവില്‍ഭവന്‍ യോഗപ്രകൃതി ചികിത്സാ കേന്ദ്രത്തിനു സമീപത്തെ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ പ്രദീപിന്റെ വീട്ടിലെ ഇലക്ട്രിക്, ഇലക്ട്രോണിക് ഉപകരണങ്ങളും മിന്നലില്‍ നശിച്ചു.