ക്യുബേറയിലെ ബൗളിംഗ് പിച്ചിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തകർത്തടിക്കാനാകാതെ ഇന്ത്യൻ ബാറ്റിംഗ് നിര . രണ്ടാം ഏകദിനത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാൻ ഇറങ്ങിയ ഇന്ത്യയ്ക്ക് 46.2 ഓവറില്‍ 211 റണ്‍സെടുക്കുന്നതിനിടെ മുഴുവൻ താരങ്ങളും പുറത്തായി. കഴിഞ്ഞ മത്സരത്തിലും മികച്ച പ്രകടനം നടത്തിയ സായ് സുദര്‍ശന്റെയും (83 പന്തില്‍ 62 റണ്‍സ്) ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ കെ.എല്‍. രാഹുലിന്റെയും (64 പന്തില്‍ 54 റണ്‍സ്) പോരാട്ടമാണ് ഇന്ത്യയെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. 17 പന്തില്‍ 18 റണ്‍സെടുത്ത പേസർ അര്‍ഷ്ദീപ് സിങിന്റെ പ്രകടനവും നിർണ്ണായകമായി. ഇന്ത്യന്‍ ബാറ്റർമാരിൽ അഞ്ചുപേർക്കും വ്യക്തിഗത സ്‌കോർ രണ്ടക്കം തികയ്ക്കാനായില്ല. മലയാളി താരം സഞ്ജു സാംസണ്‍ 23 പന്തില്‍നിന്ന് 12 റൺസെടുത്ത് പുറത്തായി.
ദക്ഷിണാഫ്രിക്കയ്ക്കായി നാന്ദ്രെ ബര്‍ഗര്‍ പത്ത് ഓവറില്‍ 30 റണ്‍സ് വിട്ടുനല്‍കി മൂന്ന് വിക്കറ്റെടുത്തു. ബ്യൂറന്‍ ഹെന്‍ട്രിക്‌സും കേശവ് മഹാരാജും രണ്ടുവീതം വിക്കറ്റുകളും നേടി. ലിസാര്‍ഡ് വില്യംസ്, എയ്ഡന്‍ മര്‍ക്രം എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.