Tuesday, May 7, 2024
spot_img

കോവിഡ് ! “നിലവിൽ നിയന്ത്രണം കടുപ്പിക്കേണ്ട സാഹചര്യമില്ല; തിരുവനന്തപുരം, കൊച്ചി നഗരങ്ങളില്‍ പ്രത്യേക ജാഗ്രത വേണം” – ആരോഗ്യമന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് നിലവിലുള്ള കോവിഡ് സ്ഥിതിഗതിയിൽ ആശങ്കപ്പെടാനില്ലെങ്കിലും തിരുവനന്തപുരം, കൊച്ചി നഗരങ്ങളില്‍ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കോവിഡ് കേസുകളിലെ വര്‍ദ്ധനവ് കഴിഞ്ഞ മാസം മുതല്‍ ഉണ്ടെന്നും നേരിയതോതിലുള്ള വര്‍ദ്ധനവ് കണ്ടപ്പോള്‍ തന്നെ തയ്യാറെടുപ്പുകള്‍ ആരംഭിച്ചുവെന്നും നിലവിലെ സാഹചര്യങ്ങളില്‍ നിയന്ത്രണം കടുപ്പിക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.

“കൊവിഡ് കേസുകളിലെ വര്‍ദ്ധനവ് ശ്രദ്ധയില്‍പ്പെട്ട ഉടനെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. സ്റ്റേറ്റ് മെഡിക്കല്‍ ഓഫീസര്‍മാരുടെ യോഗം ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചിരുന്നു. തിരുവനന്തപുരം എറണാകുളം ജില്ലകളില്‍, പ്രത്യേകിച്ച് നഗരങ്ങളില്‍ ശ്രദ്ധ കൂടുതല്‍ വേണം. ഈ ജില്ലകളിലാണ് കൂടുതല്‍ കേസുകള്‍. മതിയായ ആശുപത്രി സൗകര്യങ്ങള്‍ ഒരുക്കണമെന്ന് യോഗം തീരുമാനിച്ചു.

ആരോഗ്യ വകുപ്പും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പും ഏകോപന പ്രവര്‍ത്തനങ്ങള്‍ നടത്തും. ആശുപത്രികള്‍ കൊവിഡ് രോഗികള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കണം. ഗുരുതരമല്ലാത്ത കൊവിഡ് രോഗികളെ മെഡിക്കല്‍ കോളേജില്‍ റഫര്‍ ചെയ്യാതെ ജില്ലകളില്‍ തന്നെ ചികിത്സിക്കണം.

ഇതിനായി നിശ്ചിത കിടക്കകള്‍ കൊവിഡ് രോഗികള്‍ക്കായി മാറ്റിവയ്ക്കണം. ഓക്സിജന്‍ കിടക്കകള്‍, ഐസിയു, വെന്റിലേറ്റര്‍ എന്നിവ നിലവിലുള്ള പ്ലാന്‍ എ, ബി അനുസരിച്ച് ഉറപ്പ് വരുത്തണം. ഡയാലിസിസ് രോഗികള്‍ക്ക് കൊവിഡ് ബാധിച്ചാല്‍ ഡയാലിസിസ് മുടങ്ങാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. കൊവിഡ് രോഗലക്ഷണമുള്ളവര്‍ക്ക് മാത്രം കൊവിഡ് പരിശോധന നടത്തുന്നതാണ് അഭികാമ്യം. ഗുരുതര രോഗമുള്ളവര്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണം. കൊവിഡ് പോസിറ്റീവായാല്‍ ചികിത്സിക്കുന്ന ആശുപത്രിയില്‍ തന്നെ ചികിത്സ ഉറപ്പാക്കണം. ആശുപത്രി ജീവനക്കാരും ആശുപത്രിയിലെത്തുന്നവരും കൃത്യമായി മാസ്‌ക് ധരിക്കണം.

ഗുരുതര രോഗമുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവരും മാസ്‌ക് ധരിക്കണം.നിലവിലെ ആക്ടീവ് കേസുകളില്‍ ബഹുഭൂരിപക്ഷം പേരും നേരിയ രോഗലക്ഷണങ്ങളുമായി വീടുകളിലാണുള്ളത്. മരണമടഞ്ഞവരില്‍ ഒരാളൊഴികെ എല്ലാവരും 65 വയസിന് മുകളിലുള്ളവരാണ്. കൂടാതെ ഹൃദ്രോഗം, വൃക്ക സംബന്ധമായ അസുഖങ്ങള്‍, പ്രമേഹം, കാന്‍സര്‍ തുടങ്ങിയ ഗുരുതര അനുബന്ധ രോഗങ്ങള്‍ ഉള്ളവരുമായിരുന്നു.
ഫലം ലഭിച്ചതില്‍ ഒരു സാമ്പിളില്‍ മാത്രമാണ് ജെഎന്‍-1 ഒമിക്രോണ്‍ വേരിയന്റ് സ്ഥിരീകരിച്ചത്. ആ വ്യക്തിക്ക് രോഗം ഭേദമാകുകയും ചെയ്തു.ആശുപത്രികളിലുള്ള ഐസൊലേഷന്‍ വാര്‍ഡുകള്‍, റൂമുകള്‍, ഓക്സിജന്‍ കിടക്കകള്‍, ഐസിയു കിടക്കകള്‍, വെന്റിലേറ്റുകള്‍ എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്.
ഡിസംബര്‍ 13 മുതല്‍ 16 വരെ ഇവയുടെ ലഭ്യത ഉറപ്പ് വരുത്താനായി 1192 സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളെ ഉള്‍പ്പെടുത്തി ഓണ്‍ലൈന്‍ മോക് ഡ്രില്‍ നടത്തി. ഓക്സിജന്‍ സൗകര്യം ലഭ്യമായ 1957 കിടക്കകളും, 2454 ഐസിയു കിടക്കകളും 937 വെന്റിലേറ്റര്‍ സൗകര്യമുള്ള ഐസിയു കിടക്കകളുമുണ്ട്.”- ആരോഗ്യമന്ത്രി പറഞ്ഞു.

Related Articles

Latest Articles