മുംബൈ: പ്രശസ്ത സംഗീതസംവിധായകനും സന്തൂർ വിദ്വാനുമായ പണ്ഡിറ്റ് ശിവ്‌കുമാർ ശർമ അന്തരിച്ചു. 84 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലായിരുന്നു അന്ത്യം. കിഡ്‌നി സംബന്ധമായ അസുഖങ്ങളുളള പണ്ഡിറ്റ് ശിവ്‌കുമാർ ശർമ കഴിഞ്ഞ ആറ് മാസമായി ചികിത്സയിൽക്കഴിയുകയായിരുന്നു.
മാത്രമല്ല സന്തൂർ എന്ന നാടോടി വാദ്യത്തെ ലോകവേദികളിൽ എത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. ജമ്മു കശ്മീരിൽ നിന്നുള്ള സന്തൂർ എന്ന അധികമാർക്കും അറിയാതിരുന്ന വാദ്യോപകരണത്തെ ക്ലാസിക് എന്ന വിശേഷണത്തിലേക്കെത്തിച്ചത് ശിവ്‌കുമാർ ശർമയായിരുന്നു. തുടർന്ന് 2001ൽ രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചു.
അതേസമയം പണ്ഡിറ്റ് ശിവകുമാർ ശർമ്മയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. ആഗോള തലത്തിൽ അദ്ദേഹം സന്തൂരിനെ ജനകീയമാക്കി. അദ്ദേഹത്തിന്റെ സംഗീതം വരും തലമുറകളേയും പ്രചോദിപ്പിക്കും. സാംസ്‌കാരിക ലോകത്തിന് ശർമ്മ ജിയുടെ വിയോഗം വലിയ നഷ്ടമാണ് ഉണ്ടാക്കിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹവുമൊത്തുള്ള നിമിഷങ്ങൾ സ്‌നേഹത്തോടെ സ്മരിക്കുന്നെന്നും, കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.