ദില്ലി: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്നും താൻ പിന്മാറി എന്ന രീതിയിലുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ടെന്ന് ശശിതരൂർ. ദില്ലിയിലെ ചില ഇടങ്ങളിൽ നിന്നാണ് ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഈ വെല്ലുവിളിയിൽ നിന്ന് എന്തു വന്നാലും താൻ പിന്മാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ മത്സരം തനിക്കുള്ള വെല്ലുവിളിയാണ്. അതിൽ നിന്ന് താൻ പിന്മാറില്ലെന്ന് ഉറപ്പ് പറയുന്നു. ഇതൊരു പോരാട്ടമാണ്. പാർട്ടിക്കുള്ളിലെ ഒരു സൗഹൃദ മത്സരവുമാണെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്തകളിൽ വിശ്വസിച്ച് നിരവധി പേർ തന്നെ ഫോൺ ചെയ്തിരുന്നു. ഒരോ വിളികൾ എത്തിയപ്പോഴും തനിക്ക് അതിശയമാണ് തോന്നിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന് പുറമെ നാളെക്കായി ചിന്തിക്കണം. 17ന് വോട്ട് ചെയ്യണം എന്ന് വോട്ടർമ്മാരോട് തരൂർ അഭ്യർത്ഥിച്ചു.
എന്നാൽ, ദില്ലിയിൽ തരൂരിനെതിരെ വ്യാജ പ്രചാരണം നടക്കുമ്പോൾ കേരളത്തിൽ തരൂരിനെ പന്തുണച്ച് ഫ്ളക്സ് ബോർഡ് ഉയർന്നുകൊണ്ടിരിക്കുകയാണ്. പാലായിലാണ് ശശി തരൂരിന് അഭിവാദ്യം അർപ്പിച്ച് ഫ്ളക്സ് ബോർഡ് ഉയർന്നത്. കോൺഗ്രസിന്റെ രക്ഷയ്‌ക്കും രാജ്യത്തിന്റെ നന്മയ്‌ക്കും ശശി തരൂർ വരട്ടെ എന്ന ഫ്ലക്സ് ആണ് സ്ഥാപിച്ചിരിക്കുന്നത്.
ഇതിനിടെ കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ച തരൂരിനെ കേരളത്തിലെ പല നേതാക്കളും പിന്തുണക്കില്ലെന്ന് പരസ്യമായി വെളിപ്പെടുത്തുകയും ചെയ്തിരുന്നു. തരൂരിന് സാധാരണക്കാരുമായി ബന്ധം കുറവാണെന്നും മല്ലികാർജുന ഖാർഗെയാണ് പാർട്ടി അദ്ധ്യക്ഷനാകാൻ യോഗ്യൻ എന്നുമാണ് കെ മുരളീധരൻ വ്യക്തമാക്കിയത്.