റിയാദ്: തീവ്ര ഇസ്‌ലാമിക മത വിഭാഗമായ തബ്ലീഗി ജമാ അത്തിനെ നിരോധിച്ച് സൗദി അറേബ്യൻ ഭരണകൂടം. ഇസ്‌ലാമിക കാര്യ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിലാണ് നിരോധന വാർത്തയുള്ളത്. തബ്ലീഗി വിഭാഗത്തെ പാകിസ്ഥാൻ ഗ്രൂപ്പ് എന്നാണ് സൗദി വിലയിരുത്തുന്നത്. രാജ്യത്തെ എല്ലാ പള്ളികളിലും വെള്ളിയാഴ്ച നടക്കുന്ന പ്രഭാഷണങ്ങളിൽ തബ്ലീഗി വിഭാഗത്തിനെതിരെ ജനങ്ങളെ ബോധവൽക്കരിക്കണമെന്ന നിർദ്ദേശം രാജ്യത്തെ എല്ലാ ഇമാമുമാർക്കും മന്ത്രാലയം നൽകിയിട്ടുണ്ട് . വളരെ പ്രാകൃതമായ മത ബോധവും ജീവിത രീതിയും പ്രചരിപ്പിക്കുന്ന വിഭാഗമാണ് തബ്ലീഗിയെന്നും തീവ്രവാദത്തിലേക്കുള്ള വാതിലാണ് അവരെന്നും സൗദി വിലയിരുത്തി. അവർ ആളുകളെ തെറ്റായ ദിശയിലേക്ക് നയിക്കുന്നു. സമൂഹത്തിനു ഭീഷണി ഉയർത്തുന്നു, മന്ത്രാലയം വിശദീകരിക്കുന്നു.
1926 ൽ ഹരിയാനയിൽ ആരംഭിച്ച യാഥാസ്ഥിതിക മുസ്‌ലിം മിഷനറി പ്രസ്ഥാനമാണ് തബ്ലീഗി ജമാ അത്ത് . മതാചാരങ്ങളിലും, വസ്ത്ര ധാരണത്തിലും, പെരുമാറ്റത്തിലും പരിഷ്‌കൃത സമൂഹത്തിനു ചേരാത്ത ചിന്തകൾ വച്ചുപുലർത്തുന്ന സമൂഹമാണത്. പ്രത്യയശാസ്ത്ര തീവ്രത കാരണം 2001 മുതൽ അമേരിക്ക നിരീക്ഷിച്ചു വരുന്ന സംഘടനയാണ് തബ്‌ലീഗീ. റഷ്യൻ സർക്കാരും സംഘടനക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. തബ്ലീഗികളുടെ സ്ഥാപനങ്ങളെല്ലാം റഷ്യ തകർത്തിരുന്നു. ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ ആദ്യനാളുകളിൽ വിലക്കുകൾ ലംഘിച്ച് നടത്തിയ തബ്ലീഗി യോഗങ്ങൾ രാജ്യമൊട്ടുക്കും കോവിഡ് പടർന്നു പിടിക്കാൻ കാരണമായി. തീവ്ര ആശയങ്ങൾ പരത്തുന്ന യോഗങ്ങളിൽ കേരളത്തിൽ നിന്നും ധാരാളം പേർ പങ്കെടുത്തിരുന്നു.