തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിൽ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കുടുങ്ങിയ കത്രികയുമായി 30 കാരി കഴിഞ്ഞത് അഞ്ച് വർഷം.കത്രിക കുടുങ്ങിയെന്ന ഡോക്ടർമാരുടെ ഗുരുതര അനാസ്ഥക്കെതിരെയുള്ള പരാതിയിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് നിർദേശം നൽകി. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് മന്ത്രി നിർദേശം നൽകിയത്.
2017 നവംബര്‍ 30 നാണ് ഡോക്ടർമാരുടെ ഗുരുതര അനാസ്ഥയ്ക്ക് ഇരയായ ഹര്‍ഷിന, കോഴിക്കോട് മെഡിക്കല്‍ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ വച്ച് പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായത്.
അതിന് ശേഷമാണ് യുവതിക്ക് കടുത്ത വേദന തുടങ്ങിയത്. കഴിഞ്ഞ മാസം സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കത്രിക വയറിനുള്ളിൽ ഉണ്ടെന്ന് കണ്ടെത്തുന്നത്.തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് തന്നെ വീണ്ടും ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുക്കുകയായിരുന്നു.