കോഴിക്കോട്: മാറാട് കലാപക്കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. 95ാം പ്രതി ആനങ്ങാടി കുട്ടിച്ചന്റെ പുരയില്‍ കോയമോന്‍(50), 148ാം പ്രതി മാറാട് കല്ലുവെച്ച വീട്ടില്‍ നിസാമുദ്ദീന്‍ എന്നിവരെയാണ് മാറാട് പ്രത്യേക കോടതി ശിക്ഷിച്ചത്. മാറാട് കേസുകൾക്കായുള്ള പ്രത്യേക അഡീഷൽ സെഷൻസ് ജഡ്ജി കെ എസ് അംബികയുടേതാണ് വിധിന്യായം. കേസിന്‍റെ വിചാരണക്കാലത്ത് ഹാജരാവാതെ ഇരുവരും ഒളിവിലായിരുന്നു.
2003 മേയ് 2നാണ് ഒന്പത് പേര് കൊല്ലപ്പെട്ട മാറാട് കൂട്ടക്കൊല നടന്നത്. അരയസമാജത്തിലെ എട്ട്പേരും മറ്റൊരു യുവാവുമാണ് മരിച്ചത്. സ്ഫോടക വസ്തു കൈവശം വച്ചതിനും മതസ്പർധ വളർത്തിയതിനുമാണ് കോയമോന് ഇരട്ട ജീവപര്യന്തവും ഒരു ലക്ഷത്തി രണ്ടായിരം രൂപ പിഴയും വിധിച്ചത്. കൊലപാതകം, മാരകായുധങ്ങളുമായി കലാപമുണ്ടാക്കുക തുടങ്ങിയവയാണ് നിസാമുദീനെതിരെ തെളിഞ്ഞ കുറ്റങ്ങൾ. ഇരട്ട ജീവപര്യന്തം തടവിന് പുറമെ 56,000 രൂപ പിഴയും നിസാമുദീൻ നൽകണം. അതേസമയം വിചാരണ നേരിട്ട 139 പേരിൽ 63 പേരെ കോടതി നേരത്തെ ശിക്ഷിച്ചിരുന്നു. പിന്നീട് 24 പേരെ ഹൈക്കോടതിയും ശിക്ഷിച്ചു.