കൊച്ചി: കൊച്ചിയിലെ മോഡലുകളുടെ മരണം സംബന്ധിച്ച കേസ് അന്വേഷണം അതിന്റെ പര്യവസാനത്തിലേയ്ക്ക് നീങ്ങുന്നുവെന്ന് സിറ്റി പൊലീസ് കമ്മീഷണർ. വീണ്ടും എല്ലാവരെയും ചോദ്യം ചെയ്യും. ഹാർഡ് ഡിസ്ക് കണ്ടെത്താൻ ശ്രമം തുടരുമെന്നും ഇതിനായി കോസ്റ്റ് ഗാര്‍ഡിനോട് സഹായം തേടിയിട്ടുണ്ടെന്നും കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ഇതോടൊപ്പം തന്നെ മയക്കുമരുന്ന് പാർട്ടി നടന്നോയെന്നും അന്വേഷിക്കുമെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു.
പാർട്ടിയിൽ പങ്കെടുത്ത മുഴുവൻ പേരെയും തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. സിസിടിവി ദൃശ്യങ്ങൾ ലഭിച്ചാൽ മാത്രമെ ആരൊക്കെ പങ്കെടുത്തു എന്നതിൽ വ്യക്തത വരൂ. സൈജുവിനെ ഉടൻ പിടികൂടും ഇയാളെയും അബ്ദുൽ റഹ്മാനെയും വീണ്ടും ചോദ്യം ചെയ്യണമെന്ന് കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു. ലഹരിപ്പാർട്ടി നടക്കുന്നതായി നേരത്തെ തന്നെ പരാതിയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 23ന് എക്സൈസ് റെയ്ഡ് നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊലീസും എക്സൈസിന് റിപ്പോർട്ട് നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.