കാബൂൾ ; അഫ്ഗാനിസ്ഥാനിൽ മുൻ പാർലമെന്റംഗത്തെയും അംഗരക്ഷകനെയും അക്രമിസംഘം വെടിവച്ച് കൊന്നു. മുർസൽ നാബിസാദയും (32) അവരുടെ അംഗരക്ഷകനുമാണു അക്രമി സംഘത്തിന്റെ വെടിവെപ്പിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു ആക്രമണമെന്നു കാബുൾ പോലീസ് വക്താവ് അറിയിച്ചു. കൊലപാതകികളെ ഇതുവരെയും കണ്ടെത്തിയിട്ടില്ല.
അഫ്ഗാന്റെ ‘ഭയമില്ലാത്ത യോദ്ധാവ്’ എന്നാണ് നാബിസാദയെ മുൻ ജനപ്രതിനിധി മറിയം സൊലൈമാൻഖിൽ ട്വിറ്ററിൽ വിശേഷിപ്പിച്ചത്.
2021 ആഗസ്റ്റിൽ അഫ്ഗാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിനുശേഷം കാബൂളിൽ താമസിക്കാൻ ധൈര്യം പ്രകടിപ്പിച്ച ചുരുക്കം ചില വനിത പാർലമെന്റ് അംഗങ്ങളിൽ പ്രമുഖയായ നേതാവാണ് നാബിസാദ . അഫ്ഗാനിൽനിന്നു പുറത്തുപോകാൻ അവസരമുണ്ടായിട്ടും അതുചെയ്യാതെ ജനങ്ങൾക്കു വേണ്ടി പോരാടാനാണ് നാബിസാദ ആഗ്രഹിച്ചത്. 2019ൽ കാബൂളിൽനിന്നാണ് നാബിസാദ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്