നിലമ്പൂർ: വ്യായാമ പരിശീലനത്തിനായി ഫിറ്റ്നസ് സെന്ററിലെത്തിയ യുവതിയെ ഭീഷണിപ്പെടുത്തി ലൈംഗീക പീഡനത്തിനിരയാക്കിയ കേസിൽ സെന്ററിന്റെ ഉടമയും പരിശീലകനുമായ നിലമ്പൂർ സ്വദേശി ആഷിക് (36) അറസ്റ്റിൽ. നിലമ്പൂർ കോടതിപ്പടിയിൽ പ്രവർത്തിക്കുന്ന ഇയാളുടെ ഫാസ് ഇന്റർനാഷണൽ ഫിറ്റ്നസ് സെന്ററിലെത്തിയ യുവതിയെയാണ് നിരവധി തവണ ഇയാൾ പീഡിപ്പിച്ചത്. യുവതി പോലീസിൽ പരാതി നൽകിയതോടെ നിലമ്പൂർ പോലീസ് കേസ്സെടുത്ത് അന്വേഷണമാരംഭിക്കുകയായിരുന്നു. വ്യായാമ പരിശീലനത്തിനിടയിൽ ഇയാൾ നിരവധി പെൺകുട്ടികളെ പീഡിപ്പിച്ചതായും അന്വേഷണത്തിൽ തെളിഞ്ഞു. കൂടുതൽ പരാതികൾ ലഭിക്കുന്ന മുറക്ക് പ്രതിക്കെതിരെ കൂടുതൽ നടപടികളുണ്ടാകുമെന്ന് പോലീസ് അറിയിച്ചു. പരാതിയെ തുടർന്ന് നിലമ്പൂർ ഇൻസ്‌പെക്ടർ വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ബലാത്സംഗം, ഭീഷണിപ്പെടുത്തി പണം തട്ടൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് നിലമ്പൂർ പോലീസ് കേസ്സെടുത്തത്. പീഡനത്തിനിരയാവരിൽ ഒരാൾ പരാതി നൽകിയതോടെ കൂടുതൽ പേർ പരാതിയുമായി രംഗത്ത് വരുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ആവശ്യമെങ്കിൽ തുടരന്വേഷണത്തിനായി കസ്റ്റഡി അപേക്ഷ നൽകുമെന്നും പോലീസ് അറിയിച്ചു.