ഭോപ്പാൽ: മദ്ധ്യപ്രദേശിൽ മദ്രസ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മദ്രസ അദ്ധ്യാപകനെതിരെ കേസെടുത്ത് പോലീസ്. ഇൻഡോർ സ്വദേശിനിയായ12 കാരിയെയാണ് പീഡനത്തിന് ഇരയാക്കിയത്. സംഭവത്തിൽ 52 കാരനായ മദ്രസ അദ്ധ്യാപകനെതിരെയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.
മദ്രസ കഴിഞ്ഞ് വീട്ടിൽ എത്തിയ കുട്ടി വിവരം മാതാപിതാക്കളോട് പറയുകയായിരുന്നു. ആരുമില്ലാത്ത സമയം മുറിയിൽ എത്തി കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ ഇയാൾ സ്പർശിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവം അറിഞ്ഞതിന് പിന്നാലെ അദ്ധ്യാപകന്റെ വീട്ടിലെത്തി കുട്ടിയുടെ പിതാവും പിതൃസഹോദരനും ഇയാളെ ചോദ്യം ചെയ്തിരുന്നു. എന്നാൽ മദ്രസ അദ്ധ്യാപകന്റെ മക്കൾ ഇവരെ മർദ്ദിക്കുകയായിരുന്നു. അദ്ധ്യാപകന്റെ മക്കൾക്കെതിരെയും പോലീസ് കേസ് എടുത്തിട്ടുണ്ട്.
സംഭവത്തിൽ ചന്ദൻനഗർ പോലീസ് ആണ് നടപടി സ്വീകരിച്ചിട്ടുള്ളത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354ാം വകുപ്പ് പ്രകാരവും പോക്‌സോ നിയമ പ്രകാരവുമാണ് കേസ് എടുത്തിട്ടുള്ളത്.