തിരുവനന്തപുരം: എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി പൂക്കോട് വെറ്ററിനറി സർവ്വകലാശാല ക്യാമ്പസ്സിൽകൊല്ലപ്പെട്ട സിദ്ധാർത്ഥിന്റെ പിതാവ്. പി എം ആർഷോ ക്യാമ്പസ്സിൽ നിരന്തരം എത്തുകയും സംഭവം നടന്ന ഹോസ്റ്റലിൽ താമസിക്കുകയും ചെയ്തിട്ടുണ്ട്. എട്ടുമാസം തന്റെ മകൻ അവിടെ ക്രൂര പീഡനത്തിന് ഇരയാകുന്ന വിവരം ആർഷോയ്ക്ക് അറിവുണ്ടായിരുന്നെന്നും അദ്ദേഹം ആരോപിച്ചു. പി എം ആർഷോയെ പ്രതിചേർത്ത് കസ്റ്റഡിയിലെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ മകനെ തല്ലി ചതച്ചത് മാവോയിസ്റ്റ് പരിശീലനം ലഭിച്ചവരാണെന്നും എസ് എഫ് ഐ നക്സൽ തീവ്രവാദികളുടെ സംഘടനയാണെന്നും അദ്ദേഹം ആരോപിച്ചു.
കേസിലെ പ്രതികളിൽ ഒരാളെ സിപിഎം നേതാവ് എം എം മണി സംരക്ഷിക്കുന്നു. സിബിഐ അന്വേഷണം അട്ടിമറിച്ച് സർക്കാർ തന്നേയും കുടുംബത്തെയും ചതിച്ചു. സിബിഐ അന്വേഷണം പ്രഖ്യാപിച്ചയുടൻ നിയമവിരുദ്ധമായി പോലീസ് അന്വേഷണം അവസാനിപ്പിച്ചു. പ്രതികളിൽ ചിലർക്ക് രക്ഷപെടാനുള്ള പഴുത് ഇതിലൂടെ സൃഷ്ടിക്കപ്പെട്ടു. ദേശീയ ആന്റി റാഗിങ്ങ് സെല്ലിന്റെ റിപ്പോർട്ടിൽ പറയുന്ന പലരെയും അന്വേഷണത്തിൽ നിന്ന് ഒഴിവാക്കി. സർക്കാരിന്റെ ഈ വഞ്ചനയ്‌ക്കെതിരെ ക്ലിഫ് ഹൗസിൽ പോയി സമരം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
സിദ്ധാർത്ഥിന്റെ മരണം നടന്ന് 41 ദിവസങ്ങൾ തികയുകയാണ് ഇന്ന്. ഇതുമായി ബന്ധപ്പെട്ട ചടങ്ങുകൾക്ക് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവിനെ കണ്ടതിൽ രാഷ്ട്രീയമില്ലെന്നും സിപിഎം ഒഴികെ താൻ മറ്റെല്ലാ പാർട്ടിയിലെയും നേതാക്കളെയും കണ്ടിട്ടുണ്ട്. കേന്ദ്രമന്ത്രിമാരായ വി മുരളീധരനെയും രാജീവ് ചന്ദ്രശേഖറിനെയും കണ്ടിട്ടുണ്ട്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ട് നീതി തേടിയിരുന്നു. ഇതൊന്നും രാഷ്ട്രീയം മനസ്സിൽ വച്ചുകൊണ്ടല്ലെന്നും. സിപിഎമ്മിനെ തേടിപ്പോയാൽ അവർ തന്നെയും കൊല്ലുമെന്നും മകന് നീതി കിട്ടാനായി ഏതറ്റംവരെയും പോകുമെന്നും അദ്ദേഹം പറഞ്ഞു.