ഗുവാഹത്തി: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. 2026ഓടെ ഒരു ഹിന്ദുവും അസം കോൺഗ്രസിൽ അവശേഷിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗുവാഹത്തിയിലെ ബി.ജെ.പി ആസ്ഥാനം സന്ദർശിച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കം വിലയിരുത്തുന്ന യോഗത്തിൽ പങ്കെടുക്കവെയാണ് അസം മുഖ്യമന്ത്രിയുടെ പ്രസ്താവന.
2026ഓടെ അസം കോൺഗ്രസിൽ ഹിന്ദുക്കളുണ്ടാകില്ല. 2032ഓടെ ഭൂരിഭാഗം മുസ്ലിംങ്ങളും കോൺഗ്രസ് വിടും. രാജീവ് ഭവനിൽ മഹാനഗർ ബി.ജെ.പി എന്ന പേരിൽ ശാഖ തുറക്കും. നിരവധി കോൺഗ്രസ് നേതാക്കൾ ബി.ജെ.പിയിൽ ചേരാനീരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നിരവധി മുസ്‌ലിം ചെറുപ്പക്കാർ തന്നെ പിന്തുണക്കുന്നുണ്ട്. ഫേസ്ബുക്കിലെല്ലാം അവർ പിന്തുണ നൽകുന്നു, ആരും തന്നെ എതിർക്കുന്നില്ലെന്നും അസം മുഖ്യമന്ത്രി അവകാശപ്പെട്ടു.
കഴിഞ്ഞ ദിവസം, ഭാര്യക്ക് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് അസമിലെ മുതിർന്ന കോൺഗ്രസ് എം.എൽ.എ ഭരത് ചന്ദ്ര നാരഹ് പാർട്ടി വിട്ടിരുന്നു. ഭാര്യയും മൂന്ന് തവണ എം.പിയും മുൻ കേന്ദ്ര മന്ത്രിയുമായ റാണി നാരഹിന് സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഭരത്ചന്ദ്ര നാരഹ്. എന്നാൽ, ബി.ജെ.പി വിട്ടെത്തിയ ഹസാരികക്ക് സീറ്റ് നൽകിയതാണ് നാരഹിനെ പ്രകോപിപ്പിച്ചത്.