ചെന്നൈ: തമിഴ്നാട്ടിൽ വിദ്യാർത്ഥിനി ആത്മഹത്യ പരമ്പര തുടരുന്നു. ശിവകാശിക്ക് സമീപമുള്ള അയ്യംപെട്ടി ഗ്രാമത്തിലെ പ്ലസ് വൺ വിദ്യാർത്ഥിനി തൂങ്ങിമരിച്ചു. ഇന്നലെ വൈകിട്ട് സ്‌കൂളില്‍നിന്ന് വീട്ടിലെത്തിയ ശേഷമാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. പടക്ക നിർമാണശാലയിൽ ജോലിചെയ്യുന്ന കണ്ണൻ മീന ദമ്പതികളുടെ മകളാണ് വീടിനുള്ളിൽ മരിച്ചത്. മരണകാരണം വ്യക്തമല്ല. ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. പൊലീസ് സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിക്ക് അതികഠിനമായ വയറ് വേദന ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
രണ്ടാഴ്ചക്കിടെ ഉണ്ടാകുന്ന നാലാമത്തെ വിദ്യാര്‍ത്ഥി ആത്മഹത്യയാണിത്. കള്ളക്കുറിച്ചിക്കും തിരുവള്ളൂരിനും കടലൂരിനും ശേഷമാണ് അയ്യംപെട്ടിയില്‍ നിന്നുള്ള ഈ സങ്കടവാർത്ത. രണ്ടാഴ്ചക്കിടെ നാലാമത്തേതും 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് രണ്ടാമത്തേയും സംഭവമാണിത്. കടലൂർ ജില്ലയിലെ വിരുദ്ധാചലം സ്വദേശിയായ പെൺകുട്ടിയാണ് ഇന്നലെ മരിച്ചത്. ആ കുട്ടിയെ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു പെൺകുട്ടി. പഠിക്കാനുള്ള സമ്മർദ്ദത്തെ തുടർന്നാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യാക്കുറിപ്പ് വ്യക്തമാക്കുന്നു. അമ്മ ശകാരിച്ചതിനെ തുടർന്ന് പെൺകുട്ടി മാനസിക സമ്മർദ്ദത്തിലായിരുന്നെന്ന് പൊലീസ് അറിയിച്ചു.