എലത്തൂർ:കോഴിക്കോട് ഭീകരാക്രമണക്കേസിലെ പ്രതി ഷാരൂഖ് സെയ്‌ഫിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ചേവായൂർ മാലൂർക്കുന്ന് പോലീസ് ക്യാമ്പിലാണ് ചോദ്യം ചെയ്യൽ. ഇന്നലെ വൈകിട്ടും രാത്രിയും നടത്തിയ ചോദ്യം ചെയ്യലിൽ കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. കൃത്യത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോ, ആരാണ് പിന്നിൽ തുടങ്ങിയ വിവരങ്ങൾ ആദ്യ ഘട്ടത്തിൽ ശേഖരിക്കുകയാണ് ലക്ഷ്യം. തുടർന്ന് വിവിധയിടങ്ങളിൽ തെളിവെടുപ്പ് നടത്തും.കേസുമായി ബന്ധപ്പെട്ട് ഡൽഹിയിൽ കൂടുതൽ പരിശോധന നടത്തും. കേരളത്തിലേക്കുള്ള യാത്രയിൽ ഷാറുഖിന്റെ ഫോൺ സ്വിച്ച് ഓഫ് ആയതിൽ അടക്കം ദുരൂഹതയുണ്ടെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ഇയാൾക്കൊപ്പം ആരെങ്കിലും യാത്ര ചെയ്തിരുന്നോ എന്ന കാര്യത്തിലും വ്യക്തത ലഭിച്ചിട്ടില്ല.
അതേസമയം, പ്രതി ഷാറൂഖ് സെയ്ഫിയെ കുറ്റം സമ്മതിച്ചതായി എഡിജിപി എംആര്‍ അജിത് കുമാര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. അപകട സ്ഥലത്ത് കണ്ടെത്തിയ ബാഗ് പ്രതിയുടേതെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങളില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കിയതിനെത്തുടര്‍ന്നാണ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയതെന്നും അന്വേഷണ സംഘം അറിയിച്ചു. പ്രതിക്കെതിരെ കൊലക്കുറ്റവും ചുമത്തി.മൂന്ന് പേരുടെ ജീവന്‍ നഷ്ടമാവുകയും ഒൻപത് പേര്‍ക്ക് ഗുരുതരമായി പൊളളലേല്‍പ്പിക്കുകയും ചെയ്ത കോഴിക്കോട് ഭീകരാക്രമണ കേസില്‍ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ കിട്ടിയ ശേഷമുള്ള നിര്‍ണായക വിവരങ്ങളാണ് അന്വേഷണ സംഘം മാദ്ധ്യമങ്ങളെ അറിയിച്ചത്.