ജയ്‌പൂർ: സേവനം മനുഷ്യത്വത്തിന്റെ സ്വാഭാവിക പ്രകടനമാണെന്നും ഇത് സത്യത്തിന്റെ നേരിട്ടുള്ള സാക്ഷാത്കാരമാണെന്നും രാഷ്ട്രീയ സ്വയംസേവക് സംഘ് സർസംഘചാലക് ഡോ മോഹൻ ഭാഗവത്. രാജ്യം വിശ്വഗുരു സ്ഥാനത്തേക്ക് വരണമെങ്കിൽ ഒരു ജനവിഭാഗവും പിന്നിലായിക്കൂടെന്നും ദുർബല വിഭാഗങ്ങളെ മുൻ നിരയിലെത്തിക്കാൻ സ്വാർത്ഥതാരഹിതമായ സേവനം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സേവനത്തിന്റെ മന്ത്രം നമ്മുടെ രാഷ്ട്രത്തില്‍ ആദികാലം മുതലേ ഉണ്ട്. സേവനം സ്വാര്‍ത്ഥമല്ല, മത്സരവുമല്ല. തെക്കന്‍സംസ്ഥാനങ്ങളിൽ സന്യാസിമാര്‍ നടത്തുന്ന സേവന പ്രവര്‍ത്തനങ്ങള്‍ മിഷനറിമാരുടെ സേവനത്തേക്കാള്‍ കൂടുതലാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ ജയ്പൂരില്‍ നടക്കുന്ന മൂന്നാമത് സേവാ സംഗമത്തില്‍ രാജ്യത്തെ 800 ലധികം സന്നദ്ധ സേവന സംഘടനകളുടെ 3,000 ത്തിലധികം പ്രതിനിധികള്‍ പങ്കെടുക്കുണ്ട്.വിദ്യാഭ്യാസം, ആരോഗ്യം, സ്വാശ്രയത്വം, സാമൂഹിക വിഷയങ്ങള്‍ എന്നിവയില്‍ സേവാസംഗമത്തില്‍ ചര്‍ച്ച നടക്കും.സേവാഭാരതിയുമായി ബന്ധപ്പെട്ട സന്നദ്ധ സംഘടനകളുടെ കൂട്ടായ പ്രവര്‍ത്തനങ്ങളെ സമന്വയിപ്പിച്ച് യോജിപ്പും കഴിവും സ്വാശ്രയത്വവുമുള്ള ഒരു സമൂഹവും സമൃദ്ധമായ ഇന്ത്യയും കെട്ടിപ്പടുക്കുക എന്നതാണ് സേവാസംഗമത്തിന്റെ ലക്‌ഷ്യം.
2010ല്‍ ബെംഗളൂരുവിലാണ് സേവാഭാരതിയുടെ ആദ്യ സേവാസംഗമം സംഘടിപ്പിച്ചത്. ‘മാറ്റം’ എന്നതായിരുന്നു അതിന്റെ മുദ്രാവാക്യം. 2015ല്‍ ‘സമരസ് ഭാരത്, സമര്‍ത്ഥ ഭാരതം’ എന്ന മുദ്രാവാക്യവുമായി ന്യൂഡല്‍ഹിയില്‍ രണ്ടാമത് സേവാസംഗമം നടന്നു. മൂന്നാമത് സേവാസംഗമത്തില്‍ ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാലെ, സഹസര്‍കാര്യവാഹ് സി ആര്‍ മുകുന്ദ് , സുരേഷ് ജോഷി, സംരംഭകന്‍ നര്‍സി റാം കുലരിയ, സ്വാമി മാധവാനന്ദ് , സ്വാമി മഹേശ്വരാനന്ദ, ,പാര്‍ലമെന്റ് അംഗം ദിയാ കുമാരി, വ്യവസായി അശോക് ബഗ്‌ല എന്നിവര്‍ പങ്കെടുക്കും