ചൈനയിലെ ഷാങ്ഹായില്‍ കോവിഡ് വ്യാപനം വീണ്ടും ശക്തമായതിനെ തുടർന്ന് ഏപ്രിൽ ഒന്നുമുതൽ ഏർപ്പെടുത്തിയ ലോക്ക്ഡൗണിൽ ജനം വലയുകയാണ്. കൊറോണയെ തുടർന്ന്, ചൈനയുടെ സാമ്പത്തിക മേഖലയില്‍ പ്രതിസന്ധി ഉടലെടുത്തതോടെഭക്ഷ്യ ക്ഷാമവും രൂക്ഷമായിരിക്കുകയാണ്. ഭക്ഷണത്തിന് വേണ്ടി ജനങ്ങള്‍ മുറവിളി കൂട്ടുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
കോവിഡ് മൂന്നാമതും പിടിമുറുക്കിയ ഷാങ്ഹായില്‍ ഭക്ഷ്യക്ഷാമം രൂക്ഷമാണ്. കര്‍ശന ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന ഷാങ്ഹായിയില്‍ ഭക്ഷണത്തിനായി ജനങ്ങള്‍ ജനാലകളിൽ നിന്ന് നിലവിളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിൽ വൈറലാകുകയാണ്.
ഏകദേശം, 26 ദശലക്ഷം ജനങ്ങളുള്ള നഗരം ഒരാഴ്ചയായി ലോക്ക് ഡൗണിലാണ്. മാത്രമല്ല അവശ്യ സാധനങ്ങൾക്ക് പോലും വാങ്ങാനുള്ള അനുവാദവുമില്ല. ഭക്ഷണത്തിന് പുറമെ വെള്ളത്തിനും മറ്റ് നിത്യോപയോഗ സാധനങ്ങള്‍ക്കും ക്ഷാമം നേരിടുന്നുണ്ട്. ആവശ്യത്തിന് ഭക്ഷണവും മരുന്നുകളുമില്ലെന്നാണ് ജനങ്ങള്‍ ആരോപിക്കുന്നത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിക്കുന്നുണ്ട്. സ്വന്തം വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവാദമില്ലാത്തതിനാല്‍ ബാല്‍ക്കണികളിലും മറ്റും വന്നാണ് ജനങ്ങള്‍ ദേഷ്യവും ആശങ്കയുമെല്ലാം പ്രകടിപ്പിക്കുന്നതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഷാങ്ഹായില്‍, കഴിഞ്ഞ ആഴ്ചയാണ് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയത്. കൊവിഡ് വ്യാപകമായി പടരുന്നത് ചെറുക്കാനും വന്‍ തോതില്‍ പരിശോധന നടത്താനുമാണ് ലോക് ഡൗണ്‍. ചെറു ലോക് ഡൗണിലൂടെയായിരുന്നു ഷാങ്ഹായ് മുന്‍പുണ്ടായിരുന്ന കൊറോണ ഭീഷണികളെ നേരിട്ടിരുന്നത്. ഇപ്പോഴും ആ രീതി തന്നെയാണ് പിന്തുടരുന്നതും. കടുത്ത നിയന്ത്രണങ്ങളാണ് ചൈനയിലെ ഷാങ്ഹായില്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.