കൊളംബോ: ശ്രീലങ്കൻ ജനത കൊടും പട്ടിണിയിലെന്ന് റിപ്പോർട്ട്. കോവിഡ് മഹാമാരി കനത്ത ആഘാതമാണ് രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് ഉണ്ടാക്കിയത്. ശ്രീലങ്കയിലെ ഈ സാമ്പത്തിക പ്രതിസന്ധി രാജ്യത്ത് ഭക്ഷ്യക്ഷാമം രൂക്ഷമാക്കിയിരിക്കുകയാണ് ഇപ്പോൾ. ഇത് മറികടക്കാൻ ചൈനയിൽ നിന്നും ശ്രീലങ്ക കടമെടുത്തിരുന്നു. എന്നാലിതിപ്പോൾ കനത്ത പ്രഹരമാണ് രാജ്യത്തിനുണ്ടാക്കിയിരിക്കുന്നത്.
വലിയ പലിശ നിരക്കാണ് ഈ കോവിഡ് പ്രതിസന്ധികൾക്കിടയിലും ചൈന ഈടാക്കുന്നത്. അതിനിടെ രാജ്യത്തെ വിമാനത്താവളം അടക്കമുള്ളവയുടെ നടത്തിപ്പും ചൈന ഏറ്റെടുത്തിട്ടുണ്ട്. ഭക്ഷ്യക്ഷാമം രൂക്ഷമായതോടെ രണ്ടാഴ്ച മുൻപ് ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.പൂഴ്‌ത്തിവെപ്പും കരിഞ്ചന്തയും തടയുകയായിരുന്നു ലക്ഷ്യം. എന്നാൽ ആവശ്യസാധനങ്ങളായ അരി,ഗോതമ്പ്,പഞ്ചസാര തുടങ്ങിയവ ഒന്നും ലഭിക്കാതെ നട്ടം തിരിയുകയാണ് ശ്രീലങ്കൻ ജനതയെന്നാണ് റിപ്പോർട്ടുകൾ.
അതേ സമയം വരുമാനത്തിന്റെ എൺപത് ശതമാനത്തിലേറെ പലിശനിരക്കിൽ തിരിച്ചടയ്‌ക്കേണ്ടി വരുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. വിദേശ്യനാണ്യശേഖരം ഗണ്യമായി കുറഞ്ഞു. രണ്ട് മാസത്തേയ്‌ക്കുള്ള ഇറക്കുമതിക്കുമാത്രമേ ഇത് തികയൂ എന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകി കഴിഞ്ഞു.
കോവിഡ് പ്രതിസന്ധിയും നിയന്ത്രണങ്ങളും കാരണം രാജ്യത്തിന്റെ ടൂറിസം മേഖല തകർന്നിരിക്കുകയാണ്.
എന്നാൽ ശ്രീലങ്കയുടെ പ്രധാനവരുമാനങ്ങളിലൊന്നായ ടൂറിസം മേഖല തകർന്നടിഞ്ഞതോടെ രാജ്യത്തിന് പിടിച്ചു നിൽക്കാനാവാത്ത സ്ഥിതിയാണ്. ചൈനയിൽ നിന്ന് കൊള്ളപലിശക്ക് പണം വാങ്ങാതെ അന്താരാഷ്‌ട്ര നാണയനിധിയുടെ സഹായം തേടാത്തതും കനത്ത പ്രഹരമായിതീർന്നു. പണലഭ്യത കുറച്ച് വിലക്കയറ്റം നിയന്ത്രിക്കാൻ കേന്ദ്രബാങ്ക് അടുത്തകാലത്തായി വായ്പപലിശ നിരക്ക് കൂട്ടിയതും രാജ്യത്തെ ജനങ്ങൾക്ക് തിരിച്ചടിയായിയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതിനിടെ ശ്രീലങ്കൻ രൂപയുടെ വിനിമയമൂല്യവും കുത്തനെ ഇടിയുകയാണ്.