മുംബൈ : മഹാരാഷ്ട്രയിൽ എൻസിപിയെ നെടുകെ പിളർത്തി എൻഡിഎ സഖ്യത്തിലേക്ക് മാറി ഉപമുഖ്യ മന്ത്രിയായി ചുമതലയേറ്റ അനന്തിരവനായ അജിത് പവാറിന്റെ വിമത നീക്കത്തിൽ തളരില്ലെന്നു പ്രഖ്യാപിച്ച് എൻസിപി ദേശീയ അദ്ധ്യക്ഷൻ ശരദ് പവാർ. അതിനിടെ അജിത് പവാറിന്റെ വീട്ടിൽ വിമത എംഎൽമാർ ചർച്ച നടത്തി.
‘‘ എൻസിപിയെ തകർക്കാൻ ശ്രമിക്കുന്നവർക്ക് അവരുടെ യഥാർഥ സ്ഥലം ഞങ്ങൾ കാണിച്ചുകൊടുക്കും. വർഗീയ ശക്തികൾക്കെതിരായ എന്റെ പോരാട്ടം ഇന്ന് തുടങ്ങി. വിമത പ്രവർത്തനം സംഭവിക്കട്ടെ, ഞാൻ പാർട്ടിയെ വീണ്ടെടുക്കും.’’– ശരദ് പവാർ പറഞ്ഞു.
ഗുരു പൂർണിമ ദിനമായ ഇന്ന് മഹാരാഷ്ട്രയുടെ ആദ്യ മുഖ്യമന്ത്രിയുമായിരുന്ന യശ്വന്ത്റാവു ചവാന്റെ സ്മാരകം സന്ദർശിച്ച ശേഷമായിരുന്നു പവാറിന്റെ പ്രതികരണം.അജിത് പവാറിനൊപ്പം പാർട്ടി വിട്ട വിമതർക്കു മടങ്ങിവരാമെന്ന് പറഞ്ഞ പവാർ, ഇതിനു സമയപരിധിയുണ്ടെന്നും വ്യക്തമാക്കി. നേരത്തെ അജിത് പവാർ ഉൾപ്പെടെ സത്യപ്രതിജ്ഞ ചെയ്ത 9 എംഎൽഎമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർ രാഹുൽ നർവേകർക്ക് എൻസിപി പരാതി നൽകിയിരുന്നു.