തിരുവനന്തപുരം: ഒരു അശ്വമേധയാഗത്തിന് തുല്യമെന്ന് ശാസ്ത്രങ്ങളിൽ ഉദ്‌ഘോഷിക്കപ്പെടുന്ന ശതചണ്ഡികായാഗത്തിന് തിരി തെളിഞ്ഞിട്ട് ഇന്ന് മൂന്നാം നാൾ. ലോകക്ഷേമത്തിനും, പ്രകൃതി ക്ഷോഭം മഹാമാരി തുടങ്ങിയവയിൽ നിന്നുള്ള മോചനത്തിനും, അഭിവ്യദ്ധിക്കും, ഐശ്വര്യത്തിനും സർവ്വോപരി സനാതനധർമ്മ മാർഗത്തിന്റെ ആചാരണത്തിനും ലോകമാതാവായ ചണ്ഡികാ ദുർഗ്ഗാ പരമേശ്വരിയുടെ അനുഗ്രഹത്തിനായി ശ്രീ ജ്ഞാനാംബികാ റിസെർച്ച് ഫൌണ്ടേഷൻ ഫോർ വേദിക് ലിവിങ്ങിന്റെ ആഭിമുഖ്യത്തിലാണ് ശതചണ്ഡികാ യാഗം നടക്കുന്നത്. ഒക്ടോബർ 02ന് ആരംഭിച്ച ശതചണ്ഡികാ യാഗം 09 വരെയാണ് നടക്കുക.
ഇന്ന് രാവിലെ 7 മണിക്ക് ചണ്ഡികാദുർഗ്ഗാ പരമേശ്വരീപൂജ നടന്നു. 7.30ക്ക് ലളിതാസഹസ്ര നാമപാരായണം നടന്നു. 9 മണിക്ക് പതിവ് പോലെ ദേവീമാഹാത്മ്യപാരായണം നടന്നു. 12.30 ന് ദീപാരാധന. 3 മണിക്ക് വേദപാരായണം. 6.30ന് ദേവീമാഹാത്മ്യപാരായണം രാത്രി 9 ന് ദീപാരാധന. എന്നിങ്ങനെയാണ് ഇന്നത്തെ പരിപാടികൾ. കൂടാതെ ഇന്ന് വൈകുന്നേരം നാലര മണി മുതൽ ആറ് മണി വരെ തിരുവനന്തപുരം സംസ്‌കൃത കോളേജ് അധ്യാപകൻ ഡോ. ഉണ്ണികൃഷ്ണൻ പ്രഭാഷണം നടത്തും.
ദേവീ മാഹാത്മ്യത്തിലെ 700 മഹാമന്ത്രങ്ങളും നൂറ് ആവർത്തി പാരായണം ചെയ്ത് മുഴുവൻ മന്ത്രങ്ങളും തിലമിശ്രിത ശർക്കരപ്പായസ്സം, നെയ്യ്, പൊരി എള്ള്, തുടങ്ങിയ ദ്രവ്യങ്ങളാൽ ഹോമം ചെയ്ത് പരിവാര ദേവതകൾക്ക് ബലി സമർപ്പണം ചെയ്യുന്നതാണ് ചണ്ഡികാ മഹായജ്‌ഞം. ഒരു അശ്വമേധയാഗത്തിന് തുല്യമെന്നാണ് ശതചണ്ഡികാ യാഗത്തെ ശാസ്ത്രങ്ങളിൽ ഉദ്‌ഘോഷിക്കപ്പെടുന്നത്
ഇതിനോടനുബന്ധിച്ചുള്ള ദേവീമാഹാത്മ്യ പാരായണം 07 വരെ തിരുവനന്തപുരം ശൃംഗേരിമഠത്തിലും, ചണ്ഡികാ ഹോമം എട്ടാം തീയതി ഭജനപ്പുര പാലസിലുമാണ് നടക്കുക. തുടർന്ന് ഒക്ടോബർ 9 ന് ശൃംഗേരി മഠത്തിൽ ശ്രീചക്ര പൂജയും ലക്ഷാർച്ചനയും നടക്കും.