ദുബായ്: അന്തരിച്ച പ്രമുഖ വ്യവസായിയും അറ്റ്ലസ് ഗ്രൂപ്പ് ചെയർമാനുമായ അറ്റ്ലസ് രാമചന്ദ്രൻ കൊവിഡ് ബാധിതനായിരുന്നുവെന്ന് പരിശോധനാ ഫലം. മരണശേഷം നടത്തിയ കൊറോണ പരിശോധനയിലാണ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ഇന്നലെ രാത്രിയിലായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്.
ദുബായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. സംസ്‌കാരം കൊറോണ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കുമെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ വ്യക്തമാക്കി.
ഏറെനാളായി വാർദ്ധക്യസഹജമായ അസുഖങ്ങൾ അദ്ദേഹത്തെ ബാധിച്ചിരുന്നു. പുതിയ ബിസിനസ് സംരംഭങ്ങൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ഓഗസ്റ്റിലാണ് ബർ ദുബായിലെ വസതിയിൽ സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് എൺപതാം പിറന്നാൾ ആഘോഷിച്ചത്. തൃശൂർ മുല്ലശ്ശേരി മധുക്കര സ്വദേശിയായ അദ്ദേഹം ബാങ്ക് ജീവനക്കാരനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് വിവിധ ബിസിനസുകളിലേക്ക് തിരിയുകയായിരുന്നു. ‘ജനകോടികളുടെ വിശ്വസ്ത സ്ഥാപനം’ എന്ന പരസ്യവാചകത്തിലൂടെ അദ്ദേഹം കേരളത്തിലെ ജനങ്ങൾക്കിടയിലും ഏറെ പ്രശസ്തി നേടി.