മുംബൈ: “നമ്മുടെ മകളെ നന്നായി നോക്കണം, അവൾക്ക് സുഖമില്ല” ഇന്നലെ നടന്ന ഉത്തരാഖണ്ഡ് ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച പൈലറ്റ് അവസാനമായി പറഞ്ഞ വാക്കുകളാണ്. അപകടത്തിന് തലേദിവസം അദ്ദേഹം ഭാര്യയുമായി സംസാരിച്ച വാക്കുകളാണിത്. പൈലറ്റ് അനിൽ സിംഗ് ആണ് മരിച്ചത്. ഭാര്യ ഷിറിൻ ആനന്ദിത, മകൾ ഫിറോസ. അന്ധേരിയിലാണ് കുടുംബം താമസിച്ചിരുന്നത്.
കേദാർനാഥിലേക്ക് തീർത്ഥാടകരുമായി പോയ ഹെലികോപ്റ്റർ ആണ് തകർന്നത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ആറ് പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. രണ്ട് പൈലറ്റുമാർ ഉൾപ്പെടെ ആറ് പേരും മരിച്ചെന്നാണ് വിവരം. യാത്രക്കിടെ ഫാട്ടയിലെത്തിയപ്പോഴായിരുന്നു അപകടം.
കേദാർനാഥിലുണ്ടായ ഹെലികോപ്റ്റർ അപകടം അപ്രതീക്ഷിതവും ഞെട്ടൽ ഉളവാക്കുന്നതുമാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ പറഞ്ഞു.
ഭർത്താവിന്റെ അന്ത്യകർമങ്ങൾ നിർവഹിക്കാൻ താനും മകളും ദില്ലിയിലേക്ക് പോകുമെന്ന് ആനന്ദിത പറഞ്ഞു. “തിങ്കളാഴ്‌ച ആയിരുന്നു ഞങ്ങളുടെ അവസാനത്തെ കോൾ. ഞങ്ങളുടെ മകൾക്ക് സുഖമില്ല. അവളെ നന്നായി നോക്കാൻ അദ്ദേഹം എന്നോട് പറഞ്ഞു,” തിരക്കഥാകൃത്തായ ആനന്ദിത പറഞ്ഞു. ദില്ലിയിലെ ഷഹാദ്ര പ്രദേശവാസിയായ സിംഗ് കഴിഞ്ഞ 15 വർഷമായി മുംബൈയിലാണ് താമസം.
എന്നാൽ, അപകടമായതിനാൽ തനിക്ക് ആർക്കെതിരെയും പരാതിയില്ലെന്ന് ആനന്ദിത പറഞ്ഞു. മാത്രമല്ല, ഉത്തരാഖണ്ഡിൽ എപ്പോഴും പ്രതികൂല കാലാവസ്ഥയാണെന്നും അവർ പറഞ്ഞു. എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി), ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎ എന്നിവയുടെ ടീമുകൾ ഹെലികോപ്റ്റർ അപകടത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.