തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ സ്വകാര്യ ആശുപത്രിയിലെ കാർഡിയാക് ഐസിയുവിൽ പ്രവേശിപ്പിച്ചു. രക്താതി സമ്മർദം കാരണം കുഴഞ്ഞുവീണതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത് എന്നാണ് ബന്ധുക്കൾ പറയുന്നത്. ശിവശങ്കറിന്റെ ഭാര്യ ഇതേ ആശുപത്രിയിൽ നെഫ്രോളജിസ്റ്റാണ്.
വൈകിട്ട് ആറ് മണിക്ക് കസ്റ്റംസിന് മുന്നിൽ ഹാജരാവാന്‍ അദ്ദേഹത്തിന് കസ്റ്റംസ് നോട്ടീസ് നല്‍കിയിരുന്നു. എന്നാൽ അദ്ദേഹം കസ്റ്റംസിന് മുന്നിൽ എത്താത്തതിനാൽ ചോദ്യംചെയ്യലിനായി അന്വേഷണ സംഘം അദ്ദേഹത്തിന്റെ വീട്ടിൽ എത്തിയപ്പോൾ ആണ് ശിവശങ്കർ ആശുപത്രിയിൽ ആണ് എന്ന വാർത്ത പുറത്ത് വരുന്നത്. തുടർന്ന് ഇപ്പോൾ കസ്റ്റംസ് സംഘം ആശുപത്രിക്ക് പുറത്ത് തമ്പ് ചെയ്യുന്നുണ്ട്.
എന്നാൽ കസ്റ്റംസ് കസ്റ്റഡിയിൽ ആണ് ശിവശങ്കർ എന്ന വിവരങ്ങളും ഇപ്പോൾ പുറത്ത് വരുന്നുണ്ട്.
വ്യാഴാഴ്ച അദ്ദേഹത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മൂന്നാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. എട്ടു മണിക്കൂറോളമാണ് ശിവശങ്കറിനെ ഇന്നലെ ഇ.ഡി. ചോദ്യം ചെയ്തത്.