മുംബൈ- ദീർഘദൂര ട്രെയിനുകളിൽ അംഗീകൃത കച്ചവടക്കാർക്ക് കച്ചവടം നടത്താൻ ഇന്ത്യൻ റെയിൽവേ. മധ്യ റെയിൽവേയുടെ മുംബൈ ഡിവിഷനിൽ നിന്നുള്ള ദീർഘദൂര ട്രെയിനുകളിലാകും ഈ സംവിധാനം നടപ്പാക്കുക. ഭക്ഷ്യവസ്തുക്കൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, പത്രമാസികകൾ, പുസ്തകങ്ങൾ, മൊബൈൽ/ലാപ്‌ടോപ്പ് ആക്സസറീസ്, നിത്യോപയോഗ വസ്തുക്കൾ തുടങ്ങിയ സാധനങ്ങളുടെ വിൽപ്പനയാകും നടത്തുക.
വിവിധ റൂട്ടുകളിലെ മെയിൽ, എക്സ്പ്രസ് ട്രെയിനുകളിലാണ് കച്ചവടം. മൂന്ന് വർഷത്തേക്ക് 500-ഓളം കച്ചവക്കാർക്കാകും ട്രെയിനുകളിൽ ഇടം നൽകുകയെന്നാണ് വിവരം. പ്രാദേശിക കച്ചവടത്തെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി മഹരാഷ്‌ട്രയിലെ 74 റെയിൽവേ സ്റ്റേഷനുകളിലായി ‘ഒരു സ്റ്റേഷൻ ഒരു ഉൽപന്നം’ എന്ന ആശയത്തിലുള്ള 79 സ്റ്റാളുകളും ഇതിനകം ആരംഭിച്ചിട്ടുണ്ട്.
ബാഗുകൾ, തുകൽ ഉൽപന്നങ്ങൾ, കൈത്തറി വസ്ത്രങ്ങൾ, മുള ഉൽപന്നങ്ങൾ, കോലാപുരി ചെരുപ്പുകൾ, പഴവർഗങ്ങൾ, പപ്പടം, അച്ചാറുകൾ, അഗർബത്തി, സോപ്പ്, ഫിനൈൽ തുടങ്ങി നിരവധി സാധനങ്ങൾ ഈ സ്റ്റാളുകളിൽ നിന്ന് വാങ്ങാൻ കഴിയും.