തിരുവനന്തപുരം: എസ്എഫ്ഐ നേതാക്കളുടെ മർദ്ദനത്തിൽ കൊല്ലപ്പെട്ട പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി ജെ.എസ്. സിദ്ധാർത്ഥിന്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം ഇന്ന് വയനാട്ടിലെത്തിയേക്കും. ദില്ലയിൽ നിന്ന് എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അടങ്ങുന്ന സംഘം കഴിഞ്ഞ ദിവസം കണ്ണൂരിലെത്തിയിരുന്നു. കേസ് അന്വേഷിച്ചിരുന്ന കൽപ്പറ്റ ഡിവൈഎസ്പിയുമായി സംഘം കൂടിക്കാഴ്ച നടത്തി. ഇന്ന് മുതൽ സംഘം അന്വേഷണം തുടങ്ങും. കേസ് രേഖകൾ കൽപ്പറ്റ ഡിവൈഎസ്പി ഓഫീസിലെത്തി പരിശോധിക്കുമെന്നാണ് വിവരം. സിബിഐ അന്വേഷണത്തിൽ പ്രതീക്ഷയുണ്ടെന്ന് സിദ്ധാർത്ഥിന്റെ അച്ഛൻ ജയപ്രകാശ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സിദ്ധാർത്ഥ് കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം സിബിഐയ്ക്കു കൈമാറിയുള്ള വിജ്ഞാപനത്തിന് എത്രയും വേഗം നടപടിയെടുക്കാൻ കേന്ദ്രസർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകി. സിബിഐ അന്വേഷണത്തിനുള്ള നടപടികൾ സർക്കാർ മനഃപൂർവം വൈകിപ്പിക്കുകയാണെന്ന് ആരോപിച്ച് സിദ്ധാർത്ഥിന്റെ പിതാവ് ടി.ജയപ്രകാശ് നൽകിയ ഹർജിയിലാണ് കോടതി നടപടി.