എസ്എഫ്ഐ നേതാക്കളുടെ ആൾക്കൂട്ട വിചാരണയ്ക്കും ക്രൂര മർദ്ദനത്തിനുമിരയായി വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി സിദ്ധാർത്ഥൻ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം സിബിഐയ്ക്കു കൈമാറിയുള്ള വിജ്ഞാപനത്തിന് എത്രയും വേഗം നടപടിയെടുക്കാൻ കേന്ദ്രസർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകി. സിബിഐ അന്വേഷണത്തിനുള്ള നടപടികൾ സർക്കാർ മനഃപൂർവം വൈകിപ്പിക്കുകയാണെന്ന് ആരോപിച്ച് സിദ്ധാർഥന്റെ പിതാവ് ടി.ജയപ്രകാശ് നൽകിയ ഹർജിയിലാണ് കോടതി നടപടി. ഹർജി ഏപ്രിൽ 9ന് വീണ്ടും പരിഗണിക്കും.
രൂക്ഷവിമർശനമാണ് സംസ്ഥാനസർക്കാരിനെതിരെ കോടതി ഉന്നയിച്ചത്. കേസിൽ സിബിഐ അന്വേഷണം തീരുമാനിച്ച ശേഷം 18 ദിവസം വൈകിയാണു സംസ്ഥാന സർക്കാർ രേഖകൾ കൈമാറിയതെന്ന് ചൂണ്ടിക്കാട്ടിയ കോടതി ക്ലറിക്കൽ ജോലികൾ മാത്രമായിരുന്നില്ലേ ഇതെന്നും വൈകിയതിന് ആരാണ് ഉത്തരവാദിയെന്നും ചോദിച്ചു. ഔദ്യോഗികമായി രേഖകൾ കൈമാറുന്നതിന് എന്തിനാണ് താമസം വന്നത് എന്നും കോടതി ആരാഞ്ഞു.
മാർച്ച് 26ന് സംസ്ഥാന സർക്കാർ രേഖകൾ കൈമാറിയെന്നു പബ്ലിക് പ്രോസിക്യൂട്ടർ വ്യക്തമാക്കി. എന്നാൽ സിബിഐ അന്വേഷണം നടത്താൻ തീരുമാനിച്ചതിനുശേഷം 18 ദിവസത്തെ താമസമാണ് ഇതിനു വന്നതെന്ന ഹർജിക്കാരുടെ വാദം പരിഗണിച്ചാണ് അടിയന്തര നടപടി സ്വീകരിക്കാന്‍ കോടതി നിർദേശിച്ചത്.