ഇടുക്കി: പണിക്കന് കുടിയിലെ വീട്ടമ്മയെ കൊന്നുകുഴിച്ചുമൂടിയ കേസില്‍ പ്രതി ബിനോയി കുറ്റം സമ്മതിച്ചെന്ന് പോലീസ്. സംശയം മൂലമാണ് സിന്ധുവിനെ കൊന്നതെന്നും വഴക്കിനെത്തുടര്‍ന്ന് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നും ബിനോയി മൊഴി നല്കി കഴിഞ്ഞു.
ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പ്രതി ബിനോയ്ക്കായി അന്വേഷണം നടന്നിരുന്നത്. പെരിഞ്ചാംകുട്ടിയില്‍ നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. പെരിഞ്ചാംകുട്ടി തേക്കുമുള പ്ലാന്റേഷനില്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
മൂന്നാഴ്ച മുമ്പ് കാണാതായ സിന്ധുവിന്റെ മൃതദേഹം അയല്‍വാസിയായ ബിനോയിയുടെ അടുക്കളയിലെ അടുപ്പു പാതകത്തിനടിയില്‍ നിന്നുമാണ് പോലീസ് കണ്ടെടുത്തത്.
മൃതദേഹത്തിന്റെ മുഖം പ്ലാസ്റ്റിക് കവറുകൊണ്ടു മൂടിയ നിലയിലും ഉടുവസ്ത്രങ്ങള്‍ നീക്കംചെയ്ത നിലയിലുമായിരുന്നു കണ്ടെടുത്തത്. മൃതദേഹം നാലടിയോളം താഴ്ചയുള്ള കുഴിയില്‍ ചമ്രംപടഞ്ഞ് ഇരിക്കുന്ന നിലയിലായിരുന്നു. പോലീസ് നായ മണം പിടിക്കാതിരിക്കാന്‍ മുളകുപൊടി വിതറിയിട്ടുണ്ടായിരുന്നു.
ബിനോയ് മൃതദേഹം അടുക്കളയില്‍ കുഴിച്ചുമൂടിയശേഷം ചാണകം ഉപയോഗിച്ചു തറ മെഴുകി. തുടര്‍ന്ന് മുകളില്‍ അടുപ്പ് പണിതു. ഇതിന് മുകളില്‍ ജാതിപത്രി ഉണക്കാന്‍ ഇട്ടിരുന്നു. ചെറിയ അടുക്കള ആയതിനാല്‍ ഭിത്തി പൊളിച്ചു മാറ്റിയ ശേഷമാണ് മൃതദേഹം പുറത്തെടുത്തത്.
പോസ്റ്റുമാർട്ടം റിപ്പോര്‍ട്ടില്‍ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നു വ്യക്തമായിരുന്നു. രണ്ടു വാരിയെല്ലുകളും തകര്‍ന്നതായി റിപ്പോർട്ടിൽ പറയുന്നുണ്ട്.