കാന്താര സിനിമയിലെ വരാഹ രൂപം ഗാനം നിര്‍ത്തി വയ്ക്കാനുള്ള കോടതിയുടെ ഉത്തരവിൽ പ്രതികരണവുമായി ഗായകന്‍ ശ്രീനിവാസ്. ഒരു സംഗീതജ്ഞനെ കോടതിയിലേക്ക് കൊണ്ടുപോകുന്നത് ഒരു കലാകാരനും ചേര്‍ന്ന പ്രവര്‍ത്തിയല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. വരാഹരൂപം തങ്ങളുടെ നവരസ എന്ന പാട്ടിന്റെ കോപ്പിയടിയാണെന്ന് ചൂണ്ടിക്കാട്ടി തൈക്കുടം ബ്രിഡ്ജ് കോടതിയെ സമീപിക്കുകയും തുടര്‍ന്ന് പാട്ടിന് ഇന്നലെ പ്രദര്‍ശന വിലക്ക് ഏര്‍പ്പെടുത്തുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് ഗായകന്റെ ഇത്തരത്തിലെ പ്രതികരണം.
വരാഹരൂപം തൈക്കുടത്തിന്റെ നവരസത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിരിക്കാമെന്നും അങ്ങനെയാണെങ്കില്‍ അതൊരു ഫോണ്‍ സംഭാഷണത്തിലൂടെ പറയാനാകണമെന്ന് ഗായകന്‍ പറഞ്ഞത്. വരാഹരൂപം തൈക്കുടത്തിന്റെ നവരസത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിരിക്കാം, ഇക്കാര്യത്തില്‍ കോടതിയില്‍ പോയി ഇത്രയധികം വിഭജനവും വെറുപ്പും സൃഷ്ടിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദ്യം ഉന്നയിച്ചു.
തൈക്കുടം ബ്രിഡ്ജിന്റെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് വരാഹരൂപം നിര്‍ത്തിവയ്ക്കാനുള്ള ഉത്തരവ് കോടതി നല്‍കിയത്. നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസ്, സംവിധായകനായ ഋഷഭ് ഷെട്ടി, കേരളത്തിലെ വിതരണക്കാരായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, ആമസോണ്‍, യൂട്യൂബ്, സ്‌പോട്ടിഫൈ, വിങ്ക് മ്യൂസിക്, ഡിവോ മ്യൂസിക് ജിയോസവന്‍ എന്നിവരെയാണ് ഗാനം തിയേറ്ററുകളിലും ഒടിടി പ്ലാറ്റ്‌ഫോമുകളിലും പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നും തടഞ്ഞത്. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ഉത്തരവ് തുടരും.