ലണ്ടൻ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കും ഇസ്രായേലിലേക്ക്. ഹമാസ് ഭീകരാക്രമണം രൂക്ഷമായ സാഹചര്യത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സന്ദർശനം. ഇന്ന് ഇസ്രായേലിൽ എത്തുന്ന ഋഷി സുനക് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, പ്രസിഡന്റ് ഐസക് ഹെർസോഗ് ഉൾപ്പെടെയുളള ഉന്നതനേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഇസ്രായേലിനോടുള്ള ബ്രിട്ടന്റെ ഐക്യദാർഢ്യവും സുരക്ഷ ഉറപ്പുവരുത്താനുള്ള പ്രതിബദ്ധതയും ഋഷി സുനക് വ്യക്തമാക്കും. ഗാസയ്‌ക്ക് സഹായം നൽകുന്നതും അവിടെ കുടുങ്ങി കിടക്കുന്ന ബ്രിട്ടീഷ് പൗരന്മാരെ തിരികെയെത്തിക്കാനുളള നടപടികളും കൂടിക്കാഴ്ചയിൽ ചർച്ചാവിഷയമാകും.
കഴിഞ്ഞ ദിവസം ഗാസയിലെ ആശുപത്രിയിലുണ്ടായ ഭീകരാക്രമണത്തെ അപലിപിച്ച് സുനക് എക്‌സിൽ പോസ്റ്റ് പങ്കുവച്ചിരുന്നു. ഹമാസ് ഭീകരാക്രമണത്തിൽ 1400ൽ അധികം ഇസ്രായേലികൾ കൊല്ലപ്പെടുകയും 3500 ലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി പേരെയാണ് ഹമാസ് ബന്ദികളാക്കി വച്ചിരിക്കുന്നത്. സ്ത്രീകളും കുട്ടികളും വയസ്സായവരും ഭീകരാക്രമണത്തിന്റെ ഇരകളായി മാറി. ഹമാസ് ഭീകരാക്രമണത്തെ ചെറുക്കാനായി ഞങ്ങൾ ഇസ്രായേലിനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.